കൊച്ചി: കേരളത്തിലെ ദേശീയജലപാത ഉൾപ്പെടെ കായലുകളും പുഴകളും ജലാശയങ്ങളും ടൂറിസം, ചരക്കുനീക്കം എന്നിവയ്‌ക്ക് കൂടുതൽ ഫലപ്രദമായി വിനിയോഗിക്കണമെന്ന് വിദഗ്ദ്ധർ. ജലഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങളും നടപടികളും നയവും തയ്യാറാക്കണണമെന്നും നിർദ്ദേശം ഉയർന്നു.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ടൈ കേരള സംഘടിപ്പിച്ച വിഷൻ കേരള പാനൽ ചർച്ചയിൽ അൺലോക്കിംഗ് കേരള വാട്ടർവേയ്‌സ് പരിപാടിയിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. ടൂറിസം, ഗതാഗതം മേഖലകളിലെ നവീകരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ചർച്ചയിൽ ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി. ജോൺ, സി.ജി.എച്ച് എർത്ത് സഹസ്ഥാപകൻ ജോസ് ഡൊമിനിക്, സ്‌പൈസ് റൂട്ട് ലക്ഷ്വറിഹൗസ് ക്രൂയിസസ് പാർട്ണർ ജോബിൻ ജോസഫ് അക്കരകളം, നവ്ആൾട്ട് സ്ഥാപകനും സി.ഇ.ഒയുമായ സന്ദിത് തണ്ടാശേരി, ജെല്ലിഫിഷ് വാട്ടർസ്‌പോർട്‌സ് സ്ഥാപകൻ കെ. കൗഷിഖ് എന്നിവർ പങ്കെടുത്തു. ആനന്ദമണി കൺസൾട്ടൻസി മാനേജിംഗ് പാർട്ണർ കെ. ആനന്ദമണി മോഡറേറ്ററായിരുന്നു.