അങ്കമാലി: കേരളത്തെ 2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് അങ്കമാലി കറുകുറ്റി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിന് ഊർജ ഉപയോഗത്തിലും വിതരണത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.വികസനത്തിന്റെ ഗുണങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ എസ്. ശ്രീകല, ബെന്നി ബഹനാൻ എംപി, റോജി എം. ജോൺ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ യു.വി. ജോസ്, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, മലിനീകരണനിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പി.കെ. ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.