
കാലടി: കനത്ത മഴയിൽ കാലടി ശ്രീശങ്കരപാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് പാലത്തിലും പട്ടണത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. കാലവർഷം ആരംഭിക്കുന്നതോടെ പാലത്തിൽ കുഴികൾ രൂപപ്പെടുന്നത് പതിവായി. ശരിയായ രീതിയിയിൽ ടാറിംഗ് നടത്താത്തത്താണ് കുഴികൾക്ക് കാരണം. ഇത്തവണ അറ്റകുറ്റ പണികൾക്കായി ഒരു കോടി 12 ലക്ഷം ഇടതു സർക്കാർ ജനുവരിയിൽ അനുവദിച്ചിരുന്നു. യു.ഡി.എഫ് നേതൃത്വവും ജനപ്രതിനിധികളും ചേർന്ന് ടാറിംഗും മെയിന്റനൻസും അട്ടിമറിച്ചതായി ആരോപണമുണ്ട്.
പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നിരിക്കെ പുതിയ പാലത്തിന്റെ പണി പൂർത്തിയായതിന് ശേഷം മാത്രം മതി നിലവിലത്തെ പാലത്തിന്റെ അറ്റകുറ്റപ്പണി എന്ന നിലപാട് അന്നത്തെ അങ്കമാലി-പെരുമ്പാവൂർ എം.എൽ.എമാർ സ്വീകരിച്ചത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാലത്തിൽ കുഴികൾ രൂപപ്പെട്ടതോടെ സാധാരണ ദിവസങ്ങളിൽ പോലും പട്ടണത്തിൽ കൂടിയുള്ള യാത്ര കുരുക്കിലായി.
വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കിടക്കുന്നത് പതിവ് കാഴ്ചയായി.
എയർപോർട്ട് യാത്രക്കാർക്ക് യഥാസമയങ്ങളിൽ എത്താനാവുന്നില്ല.
മഴക്കാലം ആരംഭിക്കുന്നതിനു മുൻപു തന്നെ എം.സി റോഡിലെ ഗതാഗത ക്കുരുക്ക് പി.ഡബ്ളിയു. ഡി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന പാലത്തിലെ കുഴികളെല്ലാം അടച്ചിരുന്നു. മഴ തുടരുന്നതിനാൽ അറ്റകുറ്റപ്പണി പ്രതിസന്ധിയിലായി. പലവട്ടം ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നു.
പൗളി ബേബി
പ്രസിഡന്റ്,
കാലടി പഞ്ചായത്ത്
ദിവസേന ഇതുവഴി യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകൾക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. അധികാരികളും ജനപ്രതിനിധികളും നടപടികൾ സ്വീകരിക്കാത്ത പക്ഷം സമര പരിപാടികൾ സംഘടിപ്പിക്കും.
ഷിൻ മാത്യു
ഡി.വൈ.എഫ്. ഐ
കാലടി മേഖല സെക്രട്ടറി