
ആലുവ: റൂറൽ ജില്ലയിൽ തിരഞ്ഞെടുത്ത തൂഫാൻ വാരിയേഴ്സിന്റെ പ്രഥമ യോഗം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് എസി.പി പറഞ്ഞു.
ഗുണപരമായ മാറ്റം ഇവരിലൂടെ സാദ്ധ്യമാകും. മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയങ്ങളിൽ പൊലീസിന് അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എസ്.പി പറഞ്ഞു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ അദ്ധ്യക്ഷനായി. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പിമാരായ എസ്. ജയകൃഷ്ണൻ, പി നിഷാദ് മോൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി മറുപടി നൽകി. റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന വിദ്യാലയങ്ങളിൽ നിന്നാണ് തൂഫാൻ വാരിയേഴ്‌സിനെ തിരഞ്ഞെടുത്തിട്ടുള്ളത്. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. റൂറൽ ജില്ലയിൽ 33 കേസുകളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 630 സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി.