
കോട്ടയം : ആർ.എസ്.എസ് നിലപാടിന് കീഴ്പ്പെടുന്ന ഒരു ഗവർണറും ഒരു സർക്കാരുമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യു.ഡി.എഫ് ഭരണത്തിന് തുടക്കം കുറിച്ചത് വന്ദേമാതരം പൂർണമായി ചൊല്ലിയായിരുന്നു. ആരെ പ്രീണിപ്പിക്കാനായിരുന്നു അതെന്ന് പിണറായി ചോദിച്ചു, ആർ.എസ്.എസ് നയം അംഗീകരിച്ചതു കൊണ്ടാണ് ഇങ്ങനെയുണ്ടായത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി സംഘപരിവാറുകാരനെ നിയമിച്ചു, ആർ.എസ്.എസ് സംഘപരിവാർ താത്പര്യമാണ് ഗവർണർ നടത്തുന്നത്. ഇതിനെതിരെ സർക്കാർ നേരിയ ശബ്ദം പോലും ഉയർത്താത്തത് എന്തുകൊണ്ടാണെന്നും പിണറായി വിജയൻ പറഞ്ഞു. സെനറ്റിൽ 19 പേർ കറ കളഞ്ഞ ആർ.എസ്.എസുകാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നയം ബി.ജെ.പിയെ സഹായിക്കുന്നതാണെന്നും പിണറായി കുറ്റപ്പെടുത്തി. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ബി.ജെ.പിയെ ചെറുക്കാൻ കഴിയണം. പക്ഷേ അതിന് കോൺഗ്രസിന് കഴിയുന്നില്ല. ദേശീയ തലത്തിലെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. തമിഴ്നാട്ടിൽ രണ്ട് മന്ത്രിസ്ഥാനം കിട്ടിയപ്പോൾ മുന്നണിമാറാൻ കോൺഗ്രസിന് മടിയുണ്ടായില്ല. കോൺഗ്രസ് കാണിച്ചത് വഞ്ചനയാണെന്നും ഇടതുപക്ഷം അവിടെ രാഷ്ട്രീയ മാന്യത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.