
കൊച്ചി: സെൻസസ് ഡ്യൂട്ടിക്കായി അദ്ധ്യാപകരെ നിയോഗിച്ച സർക്കാർ നടപടി സ്‌കൂളുകളുടെ പ്രവർത്തനം താളംതെറ്റിക്കുന്നതായി കെ.എസ്.ടി.എ. സെൻസസ് ജോലികൾക്കായി 20 ദിവസം അര ദിവസം വീതമോ അല്ലെങ്കിൽ 10 മുഴുവൻ ദിവസത്തെ അവധിയോ എടുക്കണമെന്ന പുതിയ സർക്കാർ ഉത്തരവ് വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് സംഘടന കുറ്റപ്പെടുത്തി.
പല വിദ്യാലയങ്ങളിലും ബഹുഭൂരിഭാഗം അദ്ധ്യാപകർക്കും സെൻസസ് ചുമതലയുണ്ട്. ഇത് സ്‌കൂളുകളിൽ അദ്ധ്യാപകരില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ സെൻസസ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർക്ക് പകരമായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കണമെന്ന് ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫിയും പ്രസിഡന്റ് എ.കെ ബീനയും ആവശ്യപ്പെട്ടു.