കൊച്ചി: സെൻസസ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗിനും വീടുകൾക്ക് നമ്പർ രേഖപ്പെടുത്തലുമാണ് നിലവിൽ പുരോഗമിക്കുന്നത്. വിവിധ മേഖലകളിൽ എന്യുമറേറ്റർമാർ വീടുകളിലെത്തി മാപ്പിംഗും നമ്പറിംഗും ആരംഭിച്ചു. ജനപ്രതിനിധികളും സൂപ്പർവൈസർമാരും കൂടെയുണ്ടാകും. മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. രാവിലെ മുതൽ നമ്പറിംഗ് ആരംഭിച്ച എന്യുമറേറ്റർമാർ 60-120 വീടുകൾ വരെ സന്ദർശിച്ചു. ജില്ലാതലത്തിൽ സെൻസസ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രവർത്തനരീതി ഇങ്ങനെ
ഓരോ വീട്ടിലെയും വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കെട്ടിടങ്ങളുടെ ഘടനയനുസരിച്ച് പ്രത്യേകം അടയാളങ്ങൾ രേഖപ്പെടുത്തുന്നതാണ് ആദ്യഘട്ടം. വീടുകൾക്ക് സമാന്തര രൂപത്തിലും കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് ത്രികോണ രൂപത്തിലുമാണ് സ്കെച്ചിൽ അടയാളപ്പെടുത്തുന്നത്. വീടുകൾക്ക് പുറമെ കടകൾ, പെട്ടിക്കടകൾ, വെയിറ്റിംഗ് ഷെഡുകൾ എന്നിവയ്ക്കും പ്രത്യേക നമ്പർ നൽകുന്നുണ്ട്. റേഷൻകാർഡ് അല്ലെങ്കിൽ ടാക്സ് രേഖകൾ പരിശോധിച്ച് മുനിസിപ്പൽ നമ്പറിനൊപ്പം അധികമായി നമ്പർ ചേർത്ത് മുദ്ര പതിപ്പിക്കുന്നു.
ജില്ലയിലെ എന്യുമറേറ്റർമാർ: 6,538