
ചോറ്റാനിക്കര: ദിവസേന ആയിരങ്ങളും വിശേഷ ദിനങ്ങളിൽ പതിനായിരങ്ങളും എത്തുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രം കേരളത്തിന്റെ ആത്മീയ ടൂറിസത്തിന്റെ പ്രധാന കവാടമാണ്. എന്നാൽ, ലക്ഷക്കണക്കിന് മനുഷ്യരുടെ വിശ്വാസം പേറുന്ന ഈ നാട് ഇന്നും അടിസ്ഥാന വികസനത്തിന്റെ കാത്തിരിപ്പിലാണ്. കൊച്ചി നഗരത്തിൽ നിന്ന് 17 കിലോമീറ്റർ മാത്രമാണ് ചോറ്റാനിക്കരയിലേക്കുള്ള ദൂരം. എന്നാൽ, ഗതാഗതക്കുരുക്ക്, പാർക്കിംഗ് പ്രതിസന്ധി, പൊതുസൗകര്യങ്ങളുടെ അഭാവം എന്നിവരെ ഭക്തരെ കുഴപ്പിക്കും. വിശ്വാസം വളർന്നെങ്കിലും അതിനനുസരിച്ചുള്ള വികസനം എത്തിയില്ല.
ചോറ്റാനിക്കരയുടെ വികസനം ക്ഷേത്രത്തിന് ചുറ്റും മാത്രം ഒതുങ്ങരുതെന്ന് നാട്ടുകാർ പറയുന്നു. ഹിൽ പാലസ്, മുളന്തുരുത്തി മാർത്തോമൻ പള്ളി, കാഞ്ഞിരമറ്റം, കോണോത്ത് പുഴ, ആമ്പല്ലൂർ തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു സമഗ്ര ആത്മീയ-പൈതൃക-ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്നതിലൂടെ മുളന്തുരുത്തി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, മണീട് പഞ്ചായത്തുകളിലടക്കം പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാദ്ധ്യതകളും സൃഷ്ടിക്കപ്പെടും.
മാസ്റ്റർ പ്ലാൻ മുതൽ കൊച്ചി മെട്രോ വരെ
കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന 'ചോറ്റാനിക്കര ടെമ്പിൾ സിറ്റി" പദ്ധതി യാഥാർത്ഥ്യമായാൽ പിറവം മണ്ഡലത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കും. ക്ഷേത്ര കേന്ദ്രീകൃതമായ സമഗ്ര വികസനത്തിലൂടെ ചോറ്റാനിക്കരയെ അന്തർദേശീയ നിലവാരമുള്ള ആത്മീയ നഗരമാക്കി ഉയർത്താൻ കഴിയും. ബഹുനില പാർക്കിംഗ് സമുച്ചയങ്ങൾ, തീർത്ഥാടക വിശ്രമകേന്ദ്രങ്ങൾ, ആധുനിക ശുചിമുറികൾ, ഡിജിറ്റൽ വിവരകേന്ദ്രങ്ങൾ, സ്മാർട്ട് ട്രാഫിക് നിയന്ത്രണ സംവിധാനം, നടപ്പാതകൾ, കുടിവെള്ള പദ്ധതികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന വികസന രേഖയാണ് ചോറ്റാനിക്കരയ്ക്ക് വേണ്ടത്. തൃപ്പൂണിത്തുറ ടെർമിനലിൽ അവസാനിക്കുന്ന മെട്രോ ഭാവിയിൽ ചോറ്റാനിക്കര വരെ നീട്ടണമെന്നത് ഭക്തരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. കൊച്ചി വിമാനത്താവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നുമെത്തുന്ന ഭക്തർക്ക് ചോറ്റാനിക്കരയിലേക്ക് അതിവേഗവും സൗകര്യപ്രദവുമായ യാത്ര സാദ്ധ്യമാകും.
ചോറ്റാനിക്കര നേരിടുന്ന വെല്ലുവിളികൾ
ഗതാഗതക്കുരുക്ക്
പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം
ക്രമരഹിതമായ നഗരവികസനം
ഭക്തർക്കുള്ള വിശ്രമസൗകര്യങ്ങളുടെ അപര്യാപ്തത
നടപ്പാതകളുടെ അഭാവം
മഴക്കാലത്തെ വെള്ളക്കെട്ട്
ഫലപ്രദമല്ലാത്ത ട്രാഫിക് നിയന്ത്രണം