
മുളന്തുരുത്തി: വർഷങ്ങളായി പ്രഖ്യാപനങ്ങളിലും ഫയലുകളിലും ഒതുങ്ങിക്കിടന്ന മുളന്തുരുത്തി റവന്യൂ ടവർ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. സംസ്ഥാന ഹൗസിംഗ് ബോർഡിന്റെയും റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. പദ്ധതി വൈകുന്നതും ആധുനിക റവന്യൂ ടവറിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി കേരളകൗമുദിയുടെ എം.എൽ.എ അറിയാൻ പരമ്പരയിൽ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി.
പദ്ധതിക്കായി തുക വകയിരുത്തിയിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് 'എം.എൽ.എ അറിയാൻ' പരമ്പരയിൽ വിഷയം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ഉദ്യോഗസ്ഥ സംഘം ആശയവിനിമയം നടത്തി. സർവേ പൂർത്തിയായാൽ എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, വർഷങ്ങളായി കാത്തിരിക്കുന്ന പദ്ധതിക്ക് പ്രതീക്ഷ കൈവന്നിരിക്കുകയാണ്.
57.82 സെന്റ് സ്ഥലത്ത്
3842 ചതുരശ്ര മീറ്റർ കെട്ടിടം
1907 മുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചുവരുന്ന നാശോന്മുഖമായ കെട്ടിടം സ്ഥിതി ചെയ്യുന്ന 57.82 സെന്റ് സ്ഥലത്താണ് പുതിയ റവന്യൂ ടവർ വിഭാവനം ചെയ്തിരിക്കുന്നത്. വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പൊതുമരാമത്ത് വകുപ്പ്, റവന്യൂ വകുപ്പ്, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ സർക്കാർ ഓഫീസുകൾക്ക് ഒരേ കുടക്കീഴിൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 3842 ചതുരശ്ര മീറ്റർ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
വീഡിയോ കോൺഫറൻസ് ഹാൾ
കോൺഫറൻസ് സൗകര്യങ്ങൾ
വിശാലമായ പാർക്കിംഗ്
നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സർവേ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് ലഭ്യമാക്കാനാണ് ലക്ഷ്യം
മന്ത്രി അഡ്വ. അനൂപ് ജേക്കബ്
(സ്ഥലം എം.എൽ.എ)