
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ക്രിമറ്റോറിയത്തിന്റെ പൂർത്തീകരണം വൈകിപ്പിക്കുന്നതായി ആക്ഷേപം. മുനിസിപ്പാലിറ്റി ഭരിക്കുന്ന യു.ഡി.എഫിനെതിരെ കേരളാ കോൺഗ്രസ് എം. നിയോജകമണ്ഡലം കമ്മിറ്റിയാണ് ആരോപണം ഉന്നയിക്കുന്നത്. എൽ.ഡി.എഫിന്റെ ഭരണകാലത്ത് ആരംഭിച്ച പദ്ധതി ആയതുകൊണ്ടാണ് മെല്ലെപ്പോക്ക്. ഇപ്പോഴത്തെ ഭരണസമിതി വന്നതിനുശേഷം കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ല. കഴിഞ്ഞ ജൂണിൽ തീരേണ്ട പണികൾക്ക് മൂന്ന് മാസംകൂടി സമയം അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്. ക്രിമറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ സാധാരണക്കാർക്ക് മൃതദേഹം ദൂരെ സ്ഥലങ്ങളിലെത്തിച്ച് സംസ്‌കരിക്കേണ്ട അവസ്ഥയാണ്. സമയബന്ധിതമായി ക്രിമറ്റോറിയം പൂർത്തീകരിക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.ജോസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിഅംഗം അഡ്വ.റോണി മാത്യു ഉദ്ഘാടനം ചെയ്തു. പോൾ മുണ്ടക്കൽ, ജിജോ പീച്ചാട്ട്, ലിസി ജോസഫ്, വി.സി.മത്തച്ചൻ, മാത്യു ചേറ്റൂർ, ജോർജ് പുൽപ്പറമ്പിൽ, ബിനിൽ വാവേലി, ബെന്നി ചിറ്റൂപ്പറമ്പിൽ, ഷാന്റി കോയിക്കക്കുടി, ജോർജ് മുടവൻമുകൾ, ബിനോയി പള്ളത്ത്, സ്‌കറിയാച്ചൻ തുടുമ്മേൽ തുടങ്ങിയവർ സംസാരിച്ചു.