തെലുങ്ക് സിനിമയ്ക്ക് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടികൊടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ഇന്ത്യയൊട്ടാകെ ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ബാഹുബലിയുമായി ബന്ധപ്പെട്ട പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സിനിമയിലെ പ്രധാന താരങ്ങളിലൊരാളായ റാണ ദഗുബട്ടി. 400 കോടി രൂപ കടമെടുത്താണ് സിനിമ പൂർത്തിയാക്കിയതെന്നാണ് താരം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
'സിനിമ നിർമാണത്തിനായുള്ള പണം എവിടെനിന്നാണ് വരുന്നതെന്ന് അറിയാമോ? സിനിമയുടെ നിർമാതാവിന്റെ വീടോ സ്വത്തോ പണയംവച്ച് ബാങ്ക് വായ്‌പ എടുക്കും അല്ലെങ്കിൽ പലിശയ്ക്ക് പണമെടുക്കും. ബാഹുബലിക്കായി ഏകദേശം 24- 28 ശതമാനം പലിശ നൽകിയിരുന്നു. ബാഹുബലിയ്ക്ക് 300-400 കോടി രൂപയാണ് കടമെടുത്തത്.
ബാഹുബലി ഒന്നാം ഭാഗം കഷ്‌ടപ്പാട് നിറഞ്ഞതായിരുന്നു. തെലുങ്കിൽ അതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തെക്കാൾ ഇരട്ടി ഞങ്ങൾ ചെലവാക്കി. കടം വാങ്ങിയതിനെ ന്യായീകരിക്കുന്നതിന് പോലും കണക്കില്ലായിരുന്നു. അഞ്ചര വർഷത്തിനിടെ 24 ശതമാനം പലിശയ്ക്ക് 180 കോടി കടമെടുത്തു. ഇതുവച്ചാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ കുറച്ച് ചിത്രീകരിച്ചത്. ബാഹുബലി വിജയിച്ചില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു'- റാണ വ്യക്തമാക്കി.