കൊച്ചി: രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുന്നറിയിപ്പ് നൽകി. ഏപ്രിൽ രണ്ടാംവാരം നടത്തിയ പരിശോധനയിൽ ഏഴു ശതമാനം ടെസ്റ്റുകൾ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയിൽ വൈറസ് സജീവമാണെന്നാണ് റിപ്പോർട്ട്.
ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാവാൻ ആവർത്തിച്ചുള്ള രോഗബാധ കാരണമാകും. വീണ്ടും വരുന്നത് വൈറൽ രോഗങ്ങളുടെ പ്രത്യേകതയാണെങ്കിലും ചുരുങ്ങിയ ഇടവേള ആദ്യമാണെന്നും വിദഗ്ദ്ധ ഡോക്ടർമാർ വിലയിരുത്തി. ഡെങ്കിപ്പനിയും വ്യാപകമാണ്.മഴക്കാലത്ത് കൊതുകുകൾ പെരുകുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം. വെള്ളക്കെട്ട് ഒഴിവാക്കണം.
ഐ.എം.എ കൊച്ചി സയന്റിഫിക് അഡ്വൈസർ ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, മുൻ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. മരിയ വർഗീസ്, ഡോ. എ. അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യവിഷബാധയ്ക്ക് എതിരെ മുൻകരുതൽ
ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ശുദ്ധജലം കരുതുകയും സുരക്ഷിത കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുകയും വേണം. പാചകത്തിനു മുമ്പും ആഹാരം കഴിക്കുംമുമ്പും ശൗചാലയത്തിൽ പോയി വന്നശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
വ്യായാമം പതിവാക്കാം
ഉപയോഗിക്കാതെ കിടക്കുന്ന സ്‌റ്റേഡിയം, കോളേജ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ സൗകര്യമൊരുക്കിയാൽ ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കാനാവും. കാൽനട യാത്രക്കാർക്ക് സുരക്ഷിത നടപ്പാതകളൊരുക്കണമെന്നും നിർദ്ദേശിച്ചു.