SignIn
Kerala Kaumudi Online
Sunday, 24 May 2026 2.27 PM IST

അപകടത്തിന്റെ പിറ്റേദിവസം ഇൻഷ്വറൻസ് പുതുക്കി; കാറുടമയെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ്

ajmal

കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം കാറിന്റെ ഇൻഷ്വറൻസ് പോളിസി പുതുക്കി. കെഎൽ 23ക്യൂ 9347 എന്ന കാറിടിച്ചാണ് ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെട്ടത്.

കാറിന്റെ ഇൻഷ്വറൻസ് കാലാവധി ഈ മാസം 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇൻഷ്വറൻസ് ഇല്ലായിരുന്നു. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് തുടർപോളിസി ഓൺലൈൻ വഴി എടുത്തു. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ പോളിസി. പ്രതി മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ.

മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസൽക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കാറുടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയുന്ന യുവ ഡോക്‌ടർ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്‌മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കാർ ഓടിച്ചിരുന്ന അജ്‌മലിനെതിരെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം നടത്താതെ കാർ ഓടിച്ച് പോകാൻ നിർബന്ധിച്ചെന്ന കണ്ടെത്തലിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി. അജ്‌മലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു.

അതേസമയം, അപകടശേഷം നിർത്താതെ പോയ പ്രതികളെ പിന്തുടർന്ന് പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനങ്ങളിൽ പിന്തുടർന്നെത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞ് നിർത്തി ആക്രമിച്ചെന്ന അജ്‌മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, AJMAL, KOLLAM, ACCIDENT, ROAD ACCIDENT, AJMAL SREEKKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY