അമ്മയുടെ മടിയിലിരുന്ന കുട്ടിയെ ചവിട്ടി തെറിപ്പിച്ചു, ചുമരിലിടിച്ച് കുഞ്ഞ് വീണു; രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന ശബ്‌ദരേഖ പുറത്ത്
മലപ്പുറം: കാളികാവിൽ രണ്ടരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ ക്രൂരത വെളിവാക്കുന്ന ശബ്‌ദരേഖ പുറത്ത്. പ്രതിയായ മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാർ അയൽവാസിയോട് സംസാരിക്കുന്ന ശബ്‌ദരേഖയിലാണ് ക്രൂരതയെക്കുറിച്ച് പറയുന്നത്. കുട്ടി അമ്മയുടെ മടിയിൽ ഇരിക്കുമ്പോഴാണ് ഫായിസ് തൊഴിച്ചത്. ഒരൊറ്റ ചവിട്ടായിരുന്നെന്നും തടയാൻ ശ്രമിച്ചപ്പോൾ ഫായിസ് ഭീഷണിപ്പെടുത്തിയതായും അൻസാർ ഫോൺ സംഭാഷണത്തിൽ പറയുന്നു. ചവിട്ടേറ്റ കുഞ്ഞ് തെറിച്ചുപോയി ചുമരിൽ ഇടിച്ച് വീണു.
സംഭവത്തിൽ പൊലീസിന് മൊഴി നൽകാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോകുകയാണെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. ഫായിസ് നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നതായും ഇത് കുട്ടിയുടെ മാതാവിന് അറിയാമായിരുന്നെന്നും കൊലയ്‌ക്ക് ദൃക്‌സാക്ഷിയായ അൻസാർ പറയുന്നു.
കൊലപാതകത്തിൽ ഫായിസിന്റെ ഉമ്മയ്‌ക്കും സഹോദരിക്കും പങ്കുണ്ടെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. കുട്ടിക്ക് ആഹാരം വാങ്ങിനൽകാൻ പോലും ഫായിസിന് എതിർപ്പുണ്ടായിരുന്നതായും ഇതും ഇയാൾ തടയാൻ ശ്രമിച്ചിരുന്നതായുമാണ് അൻസാർ അറിയിച്ചത്. നിലവിൽ റിമാൻഡിലായ ഫായിസിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.