SignIn
Kerala Kaumudi Online
Tuesday, 09 June 2026 9.00 PM IST

'മാർക്കോയുടെ ഷൂട്ട് കഴിഞ്ഞതോടെ ഉറക്കം പോയി, ആറ് ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് മനസ് ശാന്തമാക്കിയത്'

READ ENGLISH VERSION
marco

ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' തീയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. വയലൻസിന് പ്രാധാന്യം നൽകുന്ന ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടി. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് വില്ലൻ കഥാപാത്രത്തിൽ എത്തിയ ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ്. മമ്മൂട്ടി നായകനായെത്തിയ ടർബോയിലും ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലും കബീർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

മാർക്കോയിൽ അഭിനയിച്ചതിന് ശേഷമുള്ള മാനസിക ബുദ്ധിമുട്ട് മാറ്റാൻ താൻ ആറോളം ക്ഷേത്രങ്ങൾ സന്ദർശിച്ചെന്ന് കബീർ സിംഗ് പറഞ്ഞു. താൻ സിനിമയിൽ ചെയ്യാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞതായി കണ്ടത്, ഗർഭിണിയായ സ്ത്രീയെ കൊല്ലുന്ന രംഗമാണെന്ന് സിനിമ പ്രമോഷനിടെ ഒരു അഭിമുഖത്തിൽ കബീർ സിംഗ് പറഞ്ഞു.

'ഞാൻ അസ്വസ്ഥനായിരുന്നു. ഷൂട്ട് കഴിഞ്ഞ് നാലഞ്ച് ദിവസം എനിക്ക് ഉറങ്ങാൻ പോലും സാധിച്ചില്ല. ഞാൻ ഇക്കാര്യം ഭാര്യയെയും പറഞ്ഞു മനസിലാക്കിയിരുന്നു. മാർക്കോയുടെ ഷൂട്ടിന് ശേഷം ഞാൻ ചെറിയൊരു ഇടവേള എടുത്ത് ഉത്തരാഖണ്ഡിലേക്ക് പോയി. മൂന്ന് ദിവസം അവിടെ താമസിച്ച് ആറോളം ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഇതിന് ശേഷമാണ് ഞാൻ മുംബയിലേക്ക് എത്തിയത്. മനസിന് ചെറിയ ഒരു ആശ്വാസം വേണമെന്ന് എനിക്ക് തോന്നി'- കബീർ സിംഗ് പറഞ്ഞു.

മാർക്കോയിലെ വില്ലൻ വേഷത്തിലെ അഭിനയത്തിന് വലിയ അഭിനന്ദനങ്ങളാണ് കബീർ സിംഗിനെ തേടിയെത്തിയത്. ടർബോയിലൂടെയാണ് കബീർ സിംഗ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രതിനായകവേഷങ്ങളിൽ തിളങ്ങുന്ന കബീർ സിംഗ് ജില്ല് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. വേതാളം എന്ന ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം. ഹരിയാനക്കാരനായ കബീർ സിംഗ് ഹിന്ദിയിൽ ഖാലി പീലി എന്ന ചിത്രത്തിലും പ്രതിനായകനായി തിളങ്ങിയിട്ടുണ്ട്. കന്നട, മറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNNI MUKUNDAN, LATEST NEWS IN MALAYALAM, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY