
സിനിമ നൂറ് ശതമാനവും റിസ്‌കാണെന്ന് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. ചിലപ്പോൾ മുടക്കുമുതൽ മുഴുവൻ പോയേക്കാം. അപ്പോൾ കെട്ടിത്തൂങ്ങി ചാകാതിരിക്കാനുള്ള കപ്പാസിറ്റി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
നിർമാതാവായതെങ്ങനെയെന്നും മണിയൻ പിള്ള രാജു അഭിമുഖത്തിൽ വെളിപ്പെടുത്തി. 'നമുക്കൊരു പടമെടുത്താലോയെന്ന് ഒരിക്കൽ പ്രിയദർശൻ എന്നോട് ചോദിച്ചു. എന്റെ കൈയിലൊരു സബ്ജക്ട് ഉണ്ടെന്നും പ്രിയൻ പറഞ്ഞു. ഒരാൾ 25,000 രൂപ വച്ച് ഇടാമെന്ന് പറഞ്ഞു. നമ്മളെല്ലാം പൈസ ഇട്ടു.
ആരും പൈസയൊന്നും വാങ്ങിയില്ല. അങ്ങനെ നമ്മൾ രണ്ടേകാൽ ലക്ഷം രൂപയ്ക്ക് തീർത്ത പടമാണ് ഹലോ മൈ ഡിയർ റോംഗ് നമ്പർ. ആ പടത്തിന് തീയേറ്ററിൽ പൈസയൊന്നും കിട്ടിയില്ല. പക്ഷേ മൂന്നാലഞ്ച് കൊല്ലം കഴിഞ്ഞ് ആ പടം ചാനലുകളെല്ലാമെടുത്തു. അപ്പോൾ അമ്പതിനായിരം രൂപ വച്ച് നമുക്കെല്ലാം കിട്ടി. അങ്ങനെ നോക്കുമ്പോൾ ലാഭമാണ്.
വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന് അന്ന് 18 ലക്ഷം രൂപയാണ് ചെലവായത്. ഏയ് ഓട്ടോ എടുത്തപ്പോൾ 24 ലക്ഷം രൂപയായി. ഇപ്പോൾ ചെറിയ ആർട്ടിസ്റ്റിനെ വച്ച് പടമെടുക്കണമെങ്കിൽ പോലും മിനിമം ആറ് - ഏഴ് കോടിയാകും. ഒരു ദിവസത്തേക്ക് തന്നെ ആറ് ലക്ഷത്തിലധികമാകും.'- മണിയൻ പിള്ള രാജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |