SignIn
Kerala Kaumudi Online
Sunday, 24 May 2026 7.18 PM IST

മാസപ്പടിയിൽ അന്വേഷണം: സി.പി.എമ്മിന് ഇ.ഡി പ്രഹരം, വോട്ടെടുപ്പിന് 30 ദിവസം മാത്രം

d

തിരുവനന്തപുരം: കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പ്രതികസമർപ്പണം ഇന്നു തുടങ്ങാനിരിക്കെ,മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കി.ഇന്നേക്ക് മുപ്പതാം ദിവസം വോട്ടെടുപ്പാണ്. പത്തനംതിട്ടയിലെ എൽ‌.ഡി.എഫ് സ്ഥാനാർത്ഥികൂടിയായ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും. കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പ് കേസിലും അന്വേഷണം ത്വരിതപ്പെടുത്താനാണ് ഇ.ഡി നീക്കം.

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കും സർക്കാരിനും മാരക പ്രഹരം ഏല്പിച്ചതിനു സമാനമായി കേരളത്തിൽ ഇടതു പക്ഷത്തിനെതിരെ കേന്ദ്രസർക്കാർ കരുക്കൾ നീക്കുന്നുവെന്ന ആശങ്ക ശക്തമാണ്.

മോദി സർക്കാരിന് വേണ്ടി ഇ.ഡി കൂലിപ്പണി ചെയ്യുകയാണെന്ന് ഇന്നലെ അടിയന്തരമായി ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനം നടത്തി ആരോപിച്ചതും സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്.

പ്രതിപക്ഷ സർക്കാരുകളെയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസുകളിൽ കുടുക്കി മുൾമുനയിൽ നിറുത്താനും രാഷ്ട്രീയമായി നിർവീര്യമാക്കാനുമാണ് കേന്ദ്രശ്രമമെന്ന ആക്ഷേപം ശക്തമാണ്.

ഇലക്ടറൽ ബോണ്ടിന്റെ മറവിൽ കള്ളപ്പണക്കാരിൽ നിന്നുൾപ്പെടെ 8251 കോടി പിരിച്ചെടുത്ത ബി.ജെ.പി, അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അഭ്യാസങ്ങൾ കാട്ടുന്നതെന്ന് സി.പി.എം ആരോപിക്കുന്നു.

ശക്തമായ ആയുധം വീണുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.അതു പ്രകടിപ്പിക്കാതെ,ഇ.ഡിയുടെ നീക്കത്തെ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി ചിത്രീകരിക്കുകയാണ് അവർ.

ഇ.ഡി അന്വേഷണത്തിൽ

എക്സാലോജിക്കും

1. മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐ.ടി കമ്പനി എക്സാലോജിക് സൊല്യൂഷൻസിനും ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിനും (സി.എം.ആർ.എൽ) എതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.

സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകിയില്ലെങ്കിലും അതിന്റെ പേരിൽ എക്സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ,എൽ മാസപ്പടിയായി മൊത്തം 1.72 കോടി രൂപ  നൽകിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ്. പ്രാഥമികാന്വേഷണ റിപ്പോർട്ടിന് സമാനമായ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടാണ് (ഇ.സി.ഐ.ആർ) ഫയൽ ചെയ്തത്.

2. പണം നൽകിയതിന്റെ തെളിവുകൾ ശേഖരിക്കാനായി സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അക്കൗണ്ട് രേഖകളും പരിശോധിക്കും. അതിന് ശേഷമേ വീണാ വിജയനിലേക്ക് അന്വേഷണം എത്തൂ.

2016ലായിരുന്നു വീണയുടെ കമ്പനിയും സി.എം.ആർ.എല്ലും മാർക്കറ്റിംഗ് കൺസൾട്ടൻസി സേവനങ്ങൾക്കായി ആദ്യ കരാർ ഒപ്പിട്ടത്. മാസം അഞ്ച് ലക്ഷമായിരുന്നു പ്രതിഫലം. 2017ൽ സോഫ്റ്റ്‌വെയർ സേവനങ്ങൾക്ക് മറ്റൊരു കരാറിലും ഏർപ്പെട്ടു. പ്രതിഫലം മാസം മൂന്ന് ലക്ഷം.

3. നിയമവിധേയമായ ഇടപാടല്ലെന്ന് കണ്ടാൽ കള്ളപ്പണമെന്ന് കണക്കാക്കി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിക്കും. സി.എം.ആർ.എല്ലിൽ ഓഹരിയും ഡയറക്ടർഷിപ്പുമുള്ള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും (കെ.എസ്.ഐ.ഡി.സി) അന്വേഷണ പരിധിയിൽ വരും. കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA