ആംബുലൻസ് ജീവനക്കാർ സൂചനാ സമരത്തിൽ
തിരുവനന്തപുരം: നഴ്സിംഗ് പാസാകാത്തവരെ 108ൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരാക്കാനും നിലവിൽ ജോലിചെയ്യുന്നവരെ പിരിച്ചുവിടാനുമുള്ള നീക്കത്തിനെതിരെ ജീവനക്കാർ. 108 കനിവ് ആംബുലൻസിന്റെ കരാർ ഏറ്റെടുത്തിട്ടുള്ള ജി.വി.കെ ഇ.എം.ആർ.ഐ നിലപാടിൽ പ്രതിഷേധിച്ച് 108 ജീവനക്കാരുടെ ഐ.എൻ.ടി.യു.സി സംഘടനുടെ ആഭിമുഖ്യത്തിൽ സൂചനാസമരം ആരംഭിച്ചു.
ഇന്നലെ മുതൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരിടത്തേക്ക് രോഗികളെ കൊണ്ടുപോകുന്നത് നിറുത്തിവച്ചു. കൂടാതെ എമർജൻസി കേസുകൾ കിലോമീറ്റർ രേഖപ്പെടുത്താതെയും ട്രിപ്പ് ക്ലോസ് ചെയ്യാതെയും ജീവനക്കാർ പ്രതിഷേധിക്കുന്നുണ്ട്.
ഐ.എൻ.ടി.യു.സി ലേബർ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിൽ കമ്പനിയുടെ എച്ച്.ആർ.മനേജർ ജിതിൻ ജീവനക്കാരെ പിരിച്ചുവിടുമെന്ന് നിലപാടെടുത്തത് പ്രതിഷേധാർഹമാണെന്ന് ഐ.എൻ.ടി.യു.സി നേതാക്കൾ ചൂണ്ടിക്കാട്ടി.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായ 1300 ജീവനക്കാർക്ക് പകരം നിയമനം നടത്താനുള്ളവരുടെ പട്ടിക തയ്യാറാക്കിയെന്നും എച്ച്.ആർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും കെ.മുരളീധരനും സംഘടന പരാതി നൽകി. ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രശ്നപരിഹാരമുണ്ടാകുന്ന മന്ത്രി കെ.മുരളീധരനും വ്യക്തമാക്കി.