
അടൂർ: പൊതുരംഗത്തെ മൂല്യങ്ങളുടെ കാവലാളാണ് കേരളകൗമുദിയെന്ന് ഗോവാ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. പത്രാധിപർ കെ. സുകുമാരനെ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചതിന്റെ സുവർണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിബോധത്തിന് ഊന്നൽ നൽകിയ പത്രാധിപരായിരുന്നു കെ. സുകുമാരൻ. സാമൂഹ്യ നവോത്ഥാനത്തിന്ചുക്കാൻ പിടിക്കാനുള്ള കഴിവ് അദ്ദേഹത്തിലേക്ക് സന്നിവേശിച്ചിരുന്നു. വിമർശനങ്ങളേപ്പോലും ഉൾക്കൊള്ളുന്ന വ്യത്യസ്തനായിരുന്നു പത്രാധിപർ. അതിനിശിതമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും പത്രധർമ്മത്തെ വിൽപ്പനചരക്ക് ആക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ മേഖലയെ ശുദ്ധീകരിക്കുന്നതിൽ കേരളകൗമുദി നിർണ്ണായക പങ്കാണ് വഹിച്ചത്. പത്മഭൂഷൺ ബഹുമതി പത്രാധിപരെ തേടിയെത്തുകയായിരുന്നു. ഇടക്കാലത്ത് സമ്പന്നരുടെ കൈകളിലേക്ക് പോയിരുന്ന ഇത്തരം ബഹുമതികൾ കഴിഞ്ഞ ഏതാനും വർഷമായി യഥാർത്ഥ കരങ്ങളിലേക്ക് എത്തിതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് പ്രസിദ്ധീകരിച്ച ആറൻമുളേശം പ്രത്യേകപതിപ്പ് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ് രാജൻ മൂലവീട്ടിലിന് നൽകി പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ് സ്വാഗതവും ബ്യൂറോ ചീഫ് എം.ബിജുമോഹൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |