'ഇതൊരു തുടക്കം മാത്രം'; ഇഡി റെയ്ഡ് കരുതികൂട്ടിയ ആക്രമണ നടപടിയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള കരുതികൂട്ടിയ ആക്രമണ നടപടിയാണ് ഇഡിയുടെ പരിശോധനയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിപക്ഷത്തിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള കരുതികൂട്ടിയ ആക്രമണ നടപടിയാണ് എല്ലാ കാലത്തും ബിജെപി ഗവൺമെന്റ് തുടർന്നുവരുന്നത്. അതിനെതിരെ വലിയ വിമർശനം മുൻപും ഉയർന്നിരുന്നു. കോൺഗ്രസിന് അതിനോട് മൗനപ്രതികരണമാണ്. ഇതുകൊണ്ട് ഒന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇത്തരം നടപടികൾ ഞങ്ങളെ തളർത്തില്ല. പാർട്ടിയുടെ പിന്തുണയാണ് എപ്പോഴും ഒപ്പം ഉള്ളത്. ആ പിന്തുണയ്ക്ക് ഇന്നും ഒരു കുറവുമില്ലെന്ന് സഖാക്കൾ തെളിയിച്ചു. എല്ലാവരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. എന്തിനെയും നേരിടാൻ ഒരുമിച്ച് ഇറങ്ങാം. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ നിർത്തുന്നു'- പിണറായി പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ് പൂർത്തിയായതിന് പിന്നാലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് തകർക്കുകയും വഴി തടയുകയും ചെയ്തു. വാഹനത്തിന്റെ ഗ്ലാസുകൾ പ്രവർത്തകർ ഇഷ്ടിക ഉപയോഗിച്ച് തകർത്തു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകരാണ് ഇഡിയെ കായികമായി നേരിട്ടത്. വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.