ക്ഷേത്രങ്ങൾ ഭൗതികവളർച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെൻകുമാർ
കോഴിക്കോട്: ക്ഷേത്രങ്ങൾ ആദ്ധ്യാത്മികതയുടെ മാത്രമല്ല, ഭൗതികവളർച്ചയുടെയും കേന്ദ്രങ്ങളാകണമെന്ന് മുൻ ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ. കേരള ക്ഷേത്രസംരക്ഷണ സമിതി വാർഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതിക വളർച്ചയുടെ കൂടി കേന്ദ്രമായാൽ മാത്രമേ യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കാനാവൂ. യുവജനതയെ നയിക്കാൻ പര്യാപ്തമായ ഭൗതികമായ നേട്ടങ്ങൾ ഉണ്ടാവണം. പുതിയ സർക്കാർ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
'ശാഖാസമിതി പ്രവർത്തനവും പ്രവർത്തകരും' എന്ന വിഷയം സംസ്ഥാന ഉപാദ്ധ്യക്ഷൻ എം. മോഹനൻ അവതരിപ്പിച്ചു. സമിതി രക്ഷാധികാരി ഡോ. വിജയരാഘവൻ അദ്ധ്യക്ഷനായി. സംസ്ഥാന ഓഡിറ്റർ ഇ. കുഞ്ഞിരാമൻ സ്വാഗതവും മാതൃസമിതി സംസ്ഥാന സമിതി അംഗം കനകലത നന്ദിയും പറഞ്ഞു.
വാർഷിക സമ്മേളനത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ റിപ്പോർട്ടും സംസ്ഥാന ട്രഷറർ വി.എസ്. രാമസ്വാമി വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ സ്വാഗതവും മാതൃസമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപാമേനോൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയെയും ജനറൽ സെക്രട്ടറിയായി വി.എസ്. രാമസ്വാമിയെയും തിരഞ്ഞെടുത്തു. എം. മോഹനനാണ് വർക്കിംഗ് പ്രസിഡന്റ്. കെ.സി. മോഹൻദാസ് ട്രഷററാണ്. മാതൃസമിതി സംസ്ഥാന പ്രസിഡന്റായി പത്മാവതിയമ്മയെയും സെക്രട്ടറിയായി പുഷ്പലതയെയും തിരഞ്ഞെടുത്തു.