സൗജന്യയാത്രയ്ക്ക് ഒപ്പം രണ്ട് കാര്യങ്ങള്‍, 'ആരും തിരിഞ്ഞു നോക്കാതെ' നടുവൊടിയുന്നത് മറ്റൊരു മേഖലയ്ക്ക് കൂടി
തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പിലാകും. തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച പദ്ധതി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം സ്വകാര്യ ബസ് സര്‍വീസുകളുടെ നട്ടെല്ലൊടിക്കും എന്ന ആശങ്ക ആദ്യം മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ കാരണത്തിനൊപ്പം മറ്റ് ചിലത് കൂടി ചേരുമ്പോള്‍ സര്‍വീസ് തന്നെ നിര്‍ത്തലാക്കേണ്ട അവസ്ഥയിലാണ് നിരവധി ബസ് ഉടമകള്‍.
കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര നിരവധി സാധാരണക്കാരെ അതിലേക്ക് ആശ്രയിക്കും. അതിനോടൊപ്പം ഇന്ധന വിലയില്‍ വരുന്ന വര്‍ദ്ധനവ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ നടുവൊടിക്കും. ഇന്ധന ചെലവ് വര്‍ദ്ധിക്കുന്നതും യാത്രക്കാരുടെ കുറവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വരുമാനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. വരവിനേക്കാള്‍ കൂടുതലാണ് ചെലവെന്ന് ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ജീവനക്കാര്‍ക്ക് ശമ്പളം, വണ്ടികളുടെ അറ്റകുറ്റപ്പണി എന്നിവ കൂടിയാകുമ്പോള്‍ കയ്യില്‍ നിന്ന് പണം ചെലവാക്കേണ്ട സാഹചര്യം.
ഇതിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്താത്തതും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നതിന് കാരണമാകുന്നുണ്ട്. നേരത്തെ പാചകവാതക പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു പങ്കും മടങ്ങി വന്നിട്ടില്ല. ഇതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്.
ഇന്ധനവില ഇക്കഴിഞ്ഞ 15-നാണ് ലിറ്ററിന് മൂന്ന് രൂപയിലധികം വര്‍ദ്ധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ധനവില വീണ്ടും കൂടി, ലിറ്ററിന് 86 പൈസ. ശനിയാഴ്ചയാണ് വില വീണ്ടും വര്‍ദ്ധിച്ചത്. പെട്രോളിന് ലിറ്ററിന് 85 പൈസയുടെയും ഡീസലിന് 88 പൈസയുടെയും വര്‍ദ്ധന. ഈ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലുണ്ടായത് ശരാശരി അഞ്ച് രൂപയുടെ വര്‍ദ്ധനവ്. ഇതിനൊപ്പം അടുത്ത മാസം സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം യാത്രക്കാരില്‍ വര്‍ദ്ധിക്കുന്നതും സ്വകാര്യ ബസ് മേഖലയുടെ നഷ്ടക്കണക്കിന് ആക്കം കൂട്ടും.