
തുറവൂർ: തുറവൂർ ജംഗ്ഷനിൽ ഇരുചക്ര വാഹനങ്ങളിൽ മോഷണം പതിവാകുന്നു. തുറവൂർ ക്ഷേത്രത്തിന് സമീപവും ജംഗ്ഷൻ പരിസരത്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് സ്പെയർ പാർട്സുകളും ഇന്ധനവുമാണ് മോഷ്ടിക്കുന്നത്. പഠനത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി അന്യജില്ലകളിലേക്ക് പോകുന്നവരും മത്സ്യസംസ്കരണ മേഖലയിലും എറണാകുളത്തെ നിർമ്മാണ മേഖലയിലും ജോലി ചെയ്യുന്നവരുമാണ് ഇവരുടെ പ്രധാന ഇരകൾ.
പ്രധാനമായും ക്ഷേത്രത്തിന്റെ മതിലിനോട് ചേർത്ത് വാഹനം പാർക്ക് ചെയ്തശേഷം ജോലിക്കായി പോകുന്നവരാണ് ദുരിതമനുഭവിക്കുന്നത്. ജോലി കഴിഞ്ഞ് രാത്രിയോടെയോ, ദിവസങ്ങൾക്ക് ശേഷമോ മടങ്ങിയെത്തുമ്പോഴാണ് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ മോഷണം പോയകാര്യം അറിയുന്നത്. ഇതോടെ യാത്ര മുടങ്ങുകയോ, മറ്റു വാഹനങ്ങളെ ആശ്രയിച്ച് വീടുകളിലേക്ക് മടങ്ങേണ്ട സ്‌ഥിതിയോ ഉണ്ടാകുന്നു.
ഇരകൾ വിദ്യാർത്ഥികൾ, ജോലിക്കാർ
1. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി വാഹനങ്ങളിൽ നിന്ന് ടയറുകൾ, ഡിസ്കുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ അഴിച്ചുമാറ്റി കൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെൽമറ്റ് മോഷണവും പതിവ്
2. വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റിയെടുക്കുന്നതാണ് മറ്റൊരു മോഷണം. യാത്ര ആരംഭിച്ച് കുറച്ചുകഴിയുമ്പോഴായിരിക്കും ഇന്ധനം തീർന്ന് വാഹനം നടുറോഡിൽ നിന്നുപോകുന്നത്
3. ദിവസേന നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് തുറവൂർ ജംഗ്ഷൻ പരിസരങ്ങളിൽ പാർക്ക് ചെയ്യുന്നത്. പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകളും സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |