തകർന്നടിഞ്ഞ് ഗാന്ധിസ്മൃതി ആലയം
ഉദിയൻകുളങ്ങര: മഹാത്മഗാന്ധിയുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുവാനായി സ്ഥാപിച്ച ഖാദി സ്മൃതി ആലയം തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തെക്കൻ കേരളത്തിൽ ഗാന്ധിജിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഗാന്ധിസ്മൃതി ആലയം വിസ്മൃതിയിലായിട്ട് വർഷങ്ങളായി. ഗാന്ധിജി ഒരുപകൽ മുഴുവൻ വിശ്രമിച്ച ഉദിയൻകുളങ്ങര എൽ.എം.എസ് എൽ.പി.എസ് എന്ന കുടിപ്പള്ളികൂടത്തിനു സമീപത്തെ ഏകഗ്രാമീണ ചർക്കയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
കേന്ദ്രഖാദി കമ്മിഷന്റെ കീഴിലുള്ള ഖാദി കേന്ദ്രത്തിനാണ് ഈ ദുർവിധി. 1925 മാർച്ച14ന് വൈക്കത്ത്നിന്നും കുളച്ചലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗാന്ധിജി ഈപ്രദേശം സന്ദർശിക്കുക്കുന്നത്. ഇവിടെത്തെ കുടിപ്പള്ളികൂടത്തിൽ വച്ച് നിരവധി മത-സംസ്കാരിക നേതാക്കന്മാരുമായി ചർച്ച നടത്തിയതിന്റെ സ്മരണയ്ക്കാണ് 48വർഷം മുമ്പ്ഈ ഖാദി കേന്ദ്രം സ്ഥാപിച്ചത്. 1994-95 കാലഘട്ടം വരെ ഇവിടെ 160ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. 2017-18ൽ ഇവിടെ അവശേഷിച്ചത് സമീപവാസിയായ ഒരു വനിത തൊഴിലാളി മാത്രമാണ്. കെട്ടിടം തകർന്നതോടെ അവരും തൊഴിൽ നിർത്തി.
യന്ത്രസാമഗ്രികൾ നശിച്ചു
ആലയത്തിനുള്ളിലുള്ള ലക്ഷക്കണക്കിനു രൂപ വിലവരുന്ന ഗ്രാമീണ ഖാദി യന്ത്രസാമഗ്രികളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുക്കുകയും ചർക്കകളും തറികളും വെയിലും മഴയുമേറ്റ് നശിക്കുകയും ചെയ്തു.
18വർഷം സർവോദയ സംഘത്തിന്റെ അധികൃതരായി പ്രവർത്തിച്ചവർ 50സെന്റിൽ കൂട്ടതലുണ്ടായിരുന്ന ബോർഡിന്റെ ഭൂമിയിൽ 30സെന്റോളം വിറ്റു, കിണറും നഷ്ടപ്പെടുത്തി. സ്ഥാപനത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയില്ലാതെ പോയതും സ്മൃതിയാലയത്തിനെ തകർച്ചയിലെത്തിച്ചെന്ന് മുൻ ജീവനക്കാർ ആരോപിക്കുന്നു.
തൊഴിൽ നഷ്ടമായി
ഖാദിഗ്രാമ വ്യവസായ കമ്മിഷന്റേയും കേരള ഖാദി വ്യവസായ ബോർഡിന്റേയും അംഗീകാരമുള്ള ഖാദി സ്ഥാപനങ്ങൾക്കും നിലവിലുള്ള യൂണിറ്റുകൾക്കും സംഘങ്ങൾക്കും സബ്‌സിഡി നൽകാനും തദ്ദേശസ്ഥാപനങ്ങൾക്കും ഇവയെ സംരക്ഷിക്കാൻ വീകേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി ഉത്തരവ് നൽകിയിരിക്കെയാണ് നിരവധിപേർക്ക് ഇവിടെ തൊഴിൽനഷ്ടമായത്.