
പ്രായപൂർത്തിയാകാത്ത മകൻ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ദെബോസ്‌മിതാ പോളിനെ കൊലപ്പെടുത്തിയത് അവരുടെ ബംഗാൾ സ്വദേശികളായ ദമ്പതികൾ. ബംഗാളിലെ ബർദമാൻ ജില്ലയിലുള്ള പ്രൊഫസറുടെ വീട്ടിൽ വാടകക്കാരായിരുന്ന രാംപ്രസാദ് ദാസ്, ഭാര്യ ബനാശ്രീ ദാസ് എന്നിവരെ അറസ്റ്റ് ചെയ്‌തു. ഇവരുടെ പ്രായപൂർത്തിയാകാത്ത മകനും കസ്റ്റഡിയിലാണ്. 2023 മുതൽ ബംഗാളിലെ രണ്ടുനില വീട്ടിൽ വാടകക്കാരായി കഴിയുകയാണിവർ. താഴത്തെ നിലയിൽ സാനിറ്ററി ഗുഡ്സ് കടയും ആരംഭിച്ചിരുന്നു. അറ്റകുറ്റപണിക്ക് ഒന്നരലക്ഷത്തോളം ചെലവഴിച്ചു. ആ വീട് വാങ്ങാൻ ദമ്പതികൾ താത്പര്യം പ്രകടിപ്പിച്ചപ്പോൾ ഉടൻ ഒഴിയണമെന്ന് ദെബോസ്‌മിതാ ആവശ്യപ്പെട്ടു. കുറച്ചുകാലം കൂടി വാടകയ്‌ക്കുകഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രൊഫസർ അംഗീകരിച്ചില്ല. ഇതോടെ ദമ്പതികൾ പ്രായപൂർത്തിയാകാത്ത മകനൊപ്പം ഡൽഹിയിലെത്തി കൊലപാതകം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
കൃത്യമായ ആസൂത്രണം
ജൂൺ നാലിനാണ് ദെബോസ്‌മിതാ പോളിനെ ഡൽഹി വസുന്ധരാ എൻക്ലേവ് മേഖലയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പേ വീടും പരിസരവും ദമ്പതികൾ നിരീക്ഷിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 3ന് രാവിലെ ഡൽഹിയിലെത്തിയ മൂവരും ദല്ലുപുരയിലെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു. ഉച്ചയ്‌ക്ക് 3.30ഓടെ പ്രൊഫസറുടെ വീട്ടിലെത്തി. ബംഗാളിലെ വീട് തങ്ങൾക്ക് വിൽക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് തീർത്തുപറഞ്ഞതോടെ, ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലും ഷേവിംഗ് റേസറും അടക്കം ഉപയോഗിച്ച് ആക്രമിച്ചു. റേസർ ഉപയോഗിച്ച് കൈകളിലെ ഞരമ്പ് മുറിച്ച് മരിച്ചുവെന്ന് ഉറപ്പാക്കി. സി.സി ടിവി ദൃശ്യങ്ങളും ടാക്‌സി കാർ ഡ്രൈവറുടെ മൊഴിയും അടക്കം പ്രതികളെ കണ്ടെത്താൻ സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |