പാകിസ്ഥാനിൽ ട്രെയിൻ സ്ഫോടനം: സൈനികർ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു
ക്വറ്റ: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ ലക്ഷ്യമിട്ടുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 50ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു.കത്തിയമരുന്ന ബോഗികളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ബലൂചിസ്ഥാനിലെ ക്വറ്റയിൽ വച്ചാണ് ട്രെയിനിന് നേരെ ആക്രമണമുണ്ടായത്.റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന ഐഇഡി റിമോട്ട് കൺട്രോൾ വഴി സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.സ്ഫോടനത്തെ തുടർന്ന് ട്രെയിൻ പൂർണ്ണമായും കത്തിനശിച്ചു.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ക്വറ്റയിലെയും സമീപ പ്രദേശങ്ങളിലെയും മിലിട്ടറി, സിവിൽ ആശുപത്രികളിലേക്ക് മാറ്റി.
ബലൂചിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകളാണ് ഈ ഭീകരാക്രമണത്തിന് പിന്നിലെന്നാണ് സംശയം.സംഭവത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.