ചൈനയിലെ ഖനിയിൽ സ്ഫോടനത്തിൽ 90 മരണം
ബീജിംഗ്: ചൈനയിലെ ഷാൻഷീ പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 90 പേർ കൊല്ലപ്പെട്ടു. 120ലേറെ പേർക്ക് പരിക്കേറ്റു. ഖനിയ്ക്കുള്ളിൽ കുടുങ്ങിയ ഒമ്പത് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.29ന് ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു ഖനിയിലായിരുന്നു അപകടം.
പൊട്ടിത്തെറിയ്ക്ക് മുമ്പേ ഖനിയ്ക്കുള്ളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് അപകടകരമാംവിധം ഉയർന്നെന്നാണ് റിപ്പോർട്ട്. പുക നിറഞ്ഞ് തൊഴിലാളികൾ ബോധരഹിതരായെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. സംഭവ സമയം 247 തൊഴിലാളികളുണ്ടായിരുന്നു. 2009ന് ശേഷം ചൈനയിലുണ്ടായ ഏറ്റവും വലിയ ഖനി അപകടമാണിത്.
അതേസമയം ഖനിയുടെ മേൽനോട്ടച്ചുമതലയുള്ളവരെ അധികൃതർ അറസ്റ്റ് ചെയ്തു. സ്ഫോടനാത്മക വാതക സാന്നിദ്ധ്യം മൂലം ഷാൻഷീ ടോങ്ഷൂ കോൾ ആൻഡ് കോക്ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ഖനി നേരത്തെ തന്നെ അപകട സാദ്ധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാ ലംഘനങ്ങളുടെ പേരിൽ നിരവധി തവണ പിഴയും ലഭിച്ചിരുന്നു.