ചിറ്റാർ (പത്തനംതിട്ട): എറണാകുളം മുളന്തുരുത്തിയിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച നൂറനാട് മറ്റപ്പള്ളി സ്വദേശി ബാബുക്കുട്ടനെ (35) ചിറ്റാറിൽ നിന്ന് പൊലീസ് പിടികൂടി. ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.ചിറ്റാർ സ്റ്റേഷനിൽ വച്ച് ജന്നി വന്നതിനെ തുടർന്ന് പ്രതിയെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 28ന് രാവിലെ ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽവച്ച് ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റ് ഒാഫീസിലെ ക്ളർക്കും മുളന്തുരുത്തി കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്റെ ഭാര്യയുമായ ആശയാണ് (32) ആക്രമിക്കപ്പെട്ടത്.രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ആശയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.ഇന്നലെയാണ് ആശുപത്രി വിട്ടത്.
ബന്ധുവീട്ടുകാർ ഇറക്കിവിട്ടു
കൂളിംഗ് ഗ്ളാസുംവച്ച് വനത്തിൽ
ചിറ്റാർ: ഒളിവിൽ കഴിയാൻ ഇന്നലെ രാവിലെ ചിറ്റാറിലെ പിതൃസഹോദരിയുടെ വീട്ടിൽ എത്തിയെങ്കിലും അവർ ഇറക്കിവിട്ടു. തുടർന്ന് വനത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാർ ബാബുക്കുട്ടനെ തെരയുന്നതിനിടെയാണ് ചിറ്റാർ - നീലിപിലാവ് വനപാതയിലൂടെ വൈകുന്നേരം ആറരയോടെ ഒരാൾ നടന്നു പോകുന്നത് കണ്ടത്. ഇരുവശവും കൊടുംവനമായ ഈ പാതയിൽ കാട്ടുമൃഗങ്ങൾ ഇറങ്ങാറുണ്ട്. വൈകിട്ട് ഇരുട്ടുപരന്നാൽ ആളുകൾ ഒറ്റയ്ക്ക് നടന്നുപോകാറില്ല. ഈ സമയം ഒരാൾ കൂളിംഗ് ഗ്ലാസ് വച്ച് ഒറ്റയ്ക്ക് നടന്നു പോയത് ചിലരിൽ സംശയം ജനിപ്പിച്ചു. അവർ പൊലീസിൽ അറിയിച്ചു. എസ്.ഐ ബിജു കുമാറിന്റെ കാറിൽ മഫ്തിയിലെത്തിയ പൊലീസ് ഇയാളെ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. പേര് ചോദിച്ചപ്പോൾ ബാബുക്കുട്ടനാണെന്ന് പറയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. എറണാകുളം പരവൂരിൽ നിന്ന് ബസ് കയറിയാണ് ചിറ്റാറിലെത്തിയതെന്ന് ബാബുക്കുട്ടൻ പറഞ്ഞു. എന്നാൽ, സംഭവത്തിന്റെ പിറ്റേന്ന് പ്രതി ഉപേക്ഷിച്ച ആശയുടെ ഐഡന്റിറ്റി കാർഡ് ചെങ്ങന്നൂർ സ്‌റ്റേഷന് സമീപത്തുനിന്ന് ലഭിച്ചിരുന്നു. ചെങ്ങന്നൂരിൽ നിന്ന് കോഴഞ്ചേരി വഴി ഇയാൾ ചിറ്റാറിലെ വനമേഖലയിൽ എത്തിയതായും പൊലീസ് സംശയിക്കുന്നു.
രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 20 അംഗസംഘം കേരളത്തിലും പുറത്തും അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്.റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |