കൊച്ചി: ദേശീയപാതയിൽ പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയത് ദുരൂഹത കൂട്ടുന്നു. ഇന്ന് പുലർച്ചെ 1.50 ഓടെയാണ് എറണാകുളത്തു നിന്നും ആലുവ ഭാഗത്തേക്ക് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ എം മൻസിയ (22) ആണ് മരിച്ചത്. കാർ ഡ്രൈവർ പാലക്കാട് കാരമ്പാറ സൽമാൻ (26) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ, കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ചറിയാൻ ഡ്രൈവറെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമെന്നാണ് സൽമാൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
മെട്രോ പില്ലറുകളായ 323നും 324നും ഇടയിലുള്ള മീഡിയനിലെ വഴിവിളക്കിലിടിച്ചാണ് അപകടമുണ്ടായത്. പെട്ടെന്ന് ഒരാൾ കുറുകേ ചാടിയതോടെയാണ് വണ്ടി വെട്ടിച്ചതെന്നും ഡ്രൈവർ പറയുന്നു. മരിച്ച യുവതി, രാത്രി 11 മണിയോടെയാണ് ലിസി ആശുപത്രി ഭാഗത്തു നിന്നും വണ്ടിയിൽ കയറുന്നത്. എന്നാൽ ഇടയ്ക്ക് വച്ച് മൂന്നാമതൊരാൾ കൂടി വാഹനത്തിൽ കയറുകയായിരുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ യുവതിയുടെ സുഹൃത്തെന്ന് പറഞ്ഞുകയറിയ ആൾ മുങ്ങുകയായിരുന്നു. അയാളെ സൽമാന് അറിയില്ലെന്നാണ് പറയുന്നത്. മൂന്നാമനെ കണ്ടെത്തിയാൽ മാത്രമേ ദുരൂഹത നീക്കാൻ കഴിയൂവെന്ന് പൊലീസും വ്യക്‌തമാക്കി. 11 മണി മുതൽ 1.50 വരെ ഇവർ എവിടെയായിരുന്നുവെന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |