തിരുവനന്തപുരം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 56കാരന് വിവിധ വകുപ്പുകളിലായി 30 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടുമാസം കൂടി തടവ് അനുഭവിക്കണമെന്ന് പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖ ഉത്തരവിട്ടു. ആറ്റിങ്ങൽ കരവാരം സ്വദേശി രാജുവാണ് പ്രതി.
അമ്മ മാനസികരോഗി ആയതിനാൽ കുട്ടിയെ നോക്കാനാകാത്തത് കൊണ്ട് കുട്ടികൾക്കുള്ള സർക്കാർ ഹോമിൽ നിന്നാണ് കുട്ടി പഠിച്ചിരുന്നത്. 2020ൽ അവധിക്ക് കുട്ടി വീട്ടിലെത്തിയ ദിവസം പ്രതി മാതാവിനെ അകാരണമായി മർദ്ദിച്ചു. അമ്മയുടെ വിളി കേട്ട് കുട്ടിയും അനുജനും വീടിന് പുറത്തുവന്നപ്പോൾ പ്രതി കുട്ടിയുടെ അനുജനെ ഓടിച്ച് വീട്ടിൽ കയറ്റിയശേഷം കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സർക്കാർ ഹോമിലെത്തിയ കുട്ടി ആദ്യമൊന്നും വിവരം പുറത്ത് പറഞ്ഞില്ല. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട് ഹോം അധികൃതർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത് . പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ, അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |