കൊല്ലം: യു.എസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്‌ത് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മഹാരാഷ്ട്ര നല്ലസോപ്പാറ സ്വദേശി രമേശ് നവരങ്ക് യാദവിനെയാണ് (38) കൊല്ലം ക്രൈംബ്രാഞ്ച് സംഘം മുംബയിൽ നിന്ന് പിടികൂടിയത്. പത്തനംതിട്ട ആറന്മുള സ്വദേശിയായ യുവതിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്.
ജോലി ആവശ്യത്തിന് യുവതി 'നൗക്കരി ഡോട്ട് കോം' എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്ന് വ്യത്യസ്‌ത നമ്പരുകളിൽ നിന്ന് യു.എസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്താമെന്ന് അറിയിച്ച് ഫോൺ കാൾ വന്നു. അവർ പറഞ്ഞത് വിശ്വസിച്ച യുവതി പ്രതിയുടെ അക്കൗണ്ടിലേക്ക് ഒമ്പതുലക്ഷം രൂപയും മറ്റ് അക്കൗണ്ടുകളിലേക്ക് 20 ലക്ഷം രൂപയും കൈമാറുകയായിരുന്നു. 2019ലായിരുന്നു സംഭവം നടന്നത്.
ആറന്മുള പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. തുടർന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എൻ. രാജന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി മുംബയിൽ ഉണ്ടെന്നറിഞ്ഞത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അൽത്താഫ്,സി.എസ്.ബിനു,സി.പി.ഒ ഷൈജു എന്നിവർ മുംബയിലെത്തി. പെൽഹാർ ജില്ലയിലെ വിരാർവസായി എന്ന സ്ഥലത്ത് നിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വിരാർവസായി കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് വാറണ്ട് വാങ്ങി കേരളത്തിലെത്തിക്കുകയായിരുന്നു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്
കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
എൻ.രാജൻ, ക്രൈം ബ്രാഞ്ച് സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |