മലയിൻകീഴ്: മാറനല്ലൂർ കൂവളശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഏകമകൻ ബിജു കെ.നായർ (31) തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് കൂവളശേരി ക്ഷേത്രത്തിനു സമീപം അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ ജയയെ (58) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയയുടെ വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ബിജു നിരന്തരം അമ്മയുമായി വഴക്കിടാറുണ്ടായിരുന്നെന്നും മർദ്ദിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നാലര സെന്റ് സ്ഥലവും വീടും ബിജു സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് വീട്ടിൽ തർക്കം പതിവായിരുന്നു. മദ്യത്തിനും ലഹരിക്കും അടിമയായിരുന്ന ഇയാൾ മദ്യപിക്കാനാണ് ചെറിയ തുകയ്ക്ക് വീട് പണയപ്പെടുത്തിയതെന്ന് മാറനല്ലൂർ എസ്.ഐ വിനോദ്കുമാർ കേരളകൗമുദിയോട് പറഞ്ഞു. രോഗിയായിരുന്ന ജയയെ കാണാൻ വീട്ടിലെത്തിയിരുന്നവർ നൽകുന്ന പണവും ഇയാൾ പിടിച്ചുവാങ്ങി മദ്യപിച്ചിരുന്നു.
ബിജുവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |