കൊച്ചി: അതിസുരക്ഷാ മേഖലയായ വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ചുകടന്ന റഷ്യൻ പൗരൻ അറസ്റ്റിലായി. റഷ്യയിലെ കുർഗാൻ റീജിയൺ സ്വദേശി ഇലിയ ഇകിമോവി (26) നെതിരെ ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോർട്ട് ആക്ട്, സുപ്രധാന മേഖലയിൽ അതിക്രമിച്ചുകടക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ആറരയോടെ കണ്ടെയ്‌നർ ടെർമിനലിന്റെ പടിഞ്ഞാറുഭാഗത്തെ മതിൽചാടിക്കടന്ന ഇയാളെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് മുളവുകാട് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ റോ, ഐ.ബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. റഷ്യക്കാരന്റെ പശ്ചാത്തലം അന്വേഷിക്കുന്നുണ്ട്. ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
രണ്ട് ദിവസം മുമ്പാണ് ഇയാൾ കൊച്ചിയിലെത്തിയത്. എറണാകുളത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. രാവിലെ ഗോശ്രീ പാലം കാണാൻ പോയതാണെന്നും ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചെന്നുമാണ് ഇലിയയുടെ ആദ്യമൊഴി. ടോയ്ലെറ്റ് അന്വേഷിച്ച് പോയതാണെന്ന് പിന്നീട് മൊഴി നൽകി.
ബോൾഗാട്ടിക്ക് സമീപത്തെ രാമൻതുരുത്ത് ഭാഗത്ത് നിന്നാണ് ഇയാൾ കണ്ടെയ്‌നർ ടെർമിനലിൽ എത്തിയത്. ഇതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പാസ്‌പോർട്ട് കൈശമില്ല. ഇയാൾക്കെതിരെ രാജ്യത്ത് മറ്റു കേസുകൾ ഒന്നുമില്ല.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
വന്നത് വിസിറ്റിംഗ് വിസയിൽ
രണ്ടുവർഷം മുമ്പ് വിസിറ്റിംഗ് വിസയിലാണ് ഇലിയ ഇകിമോവ് ഇന്ത്യയിലെത്തിയത്. ഗോവയിൽ വിവിധ ജോലികൾ ചെയ്തു കഴിയുകയായിരുന്നു. കഴിഞ്ഞവർഷം വിസാ കാലാവധി അസാനിച്ചതോടെ ഗോവ വിട്ടു. കേരളത്തിൽ എവിടെയെല്ലാം പോയിട്ടുണ്ട്, ആരെല്ലാമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. റഷ്യനല്ലാതെ മറ്റൊരു ഭാഷയും വശമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |