കാസർകോട് : മാണ്ഡ്യയിലുളള സഹോദരിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആണ് പ്രതി സലീം പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിൽ അകപ്പെട്ടത്. സലീമിന് രണ്ട് സഹോദരിമാരാണുള്ളത്. ഒരാൾ മാണ്ഡ്യയിലും മറ്റേയാൾ മൈസൂരിലുമാണ് താമസിക്കുന്നത്. ഇവരുടെയും കുടകിലെ ബന്ധുക്കളുടെയും ഫോൺ നമ്പറുകൾ സൈബർ സെല്ലിന്റെയും പ്രത്യേക അന്വേഷണ സംഘത്തിലെ സൈബർ ടീമിന്റെയും നിരീക്ഷണത്തിൽ ആയിരുന്നു. പിടിയിലായ സലീമിനെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ അബൂബക്കർ, രാജേഷ്, ദിനേശ് കുമാർ, ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് ആന്ധ്രയിൽ നിന്നും കാഞ്ഞങ്ങാടേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെ പ്രതിയെ കാഞ്ഞങ്ങാട് എത്തിച്ചു.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയ പ്രതി സലിം അന്വേഷണ സംഘത്തിന്റെ വലയിലായത് ക്യത്യം നടന്നതിന്റെ പത്താംനാൾ പുലർച്ചെ. കഴിഞ്ഞ 11 ന് പുലർച്ചെയാണ് വീട്ടിൽ മുത്തശ്ശന്റെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ എടുത്തുകൊണ്ടുപോയി കുറച്ചുദൂരെയുള്ള വയലിൽ വച്ച് പീഡനത്തിനിരയാക്കിയ ശേഷം കമ്മലുമായി പ്രതി കടന്നുകളഞ്ഞത്.
ഇവിടെ നിന്ന് സലിം നേരെ പോയത് ജന്മനാടായ കുടക് നാപോക്കിലെ വീട്ടിലേക്കായിരുന്നു. അടുപ്പമുള്ള കൂട്ടുകാരിയെ വിളിച്ച് വിവരങ്ങളറിഞ്ഞു. പൊലീസും നാട്ടിലെ കോലാഹലവും ഉറപ്പാക്കിയ തൊട്ടുപിറ്റേന്ന് നാപോക്കിൽ നിന്ന് ഈയാൾ മൈസൂരിലേക്ക് കടന്നു. ഇതിനകം പ്രതിയെ തിരിച്ചറിഞ്ഞ പൊലീസും പ്രത്യേക അന്വേഷണ സംഘവും കേരള-കർണാടക-മഹാരാഷ്ട്ര അതിർത്തികൾ കേന്ദ്രീകരിച്ചു കർശന പരിശോധന ആരംഭിച്ചിരുന്നു. ബംഗ്ലൂരു വഴി ആന്ധ്രപ്രദേശിലെ നെട്ടൂരിലെത്തിയ സലീം അവിടെ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്‌ടിച്ച് കൂട്ടുകാരിയെ ഒരിക്കൽക്കൂടി ഫോണിൽ വിളിച്ചു. കുടകിലെ നാപോക്കിൽ നിന്ന് സലിം ബന്ധപ്പെട്ട മൊബൈൽ ഫോൺ നമ്പറുകളെല്ലാം അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയി ലെത്തിയ പത്തംഗ പൊലീസ് സംഘം അഞ്ച് സ്ക്വാഡായി തിരിഞ്ഞ് പ്രദേശം അരിച്ചുപെറുക്കി. റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചായിരുന്നു ഇയാളെ പിടികൂടിയത്.
സലീമിനെയും കൊണ്ട് അന്വേഷണ സംഘം പുലർച്ചെ തന്നെ ബാംഗ്ലൂരു വഴി കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. ഇന്ന് പുലർച്ചെയോടെ പ്രതിയെ ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെയും സമാനമായ പോക്സോ , പിടിച്ചുപറി കേസുകളിൽ ഈയാൾ പ്രതിയായിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കണ്ണൂർ ഡി.ഐ.ജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി.ബിജോയി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ച കേസിന്റെ അന്വേഷണത്തിന് അഞ്ചോളം ഡിവൈ.എസ്.പിമാരാണ് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |