തിരൂർ: കരിങ്കൽ ക്വാറികളിലേക്ക് സ്ഫോടകവസ്തുക്കൾ അനധികൃതമായി എത്തിക്കുന്ന ഏജന്റിൽ നിന്ന് 22ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ വളാഞ്ചേരി എസ്.ഐ. ബിന്ദുലാൽ(48), ഇടനിലക്കാരനായ പാലക്കാട് തിരുവേഗപ്പുറ പൊന്നത്തൊടി അസൈനാർ (39) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാംപ്രതിയായ വളാഞ്ചേരി സി.ഐ സുനിൽദാസ് (53) ഒളിവിലാണ്. ഏജന്റിൽ നിന്നും എസ്.ഐ 10 ലക്ഷവും സി.ഐ എട്ട് ലക്ഷവും ഇടനിലക്കാരൻ നാലുലക്ഷവും കൈപ്പറ്റിയെന്നാണ് കേസ്.
മാർച്ചിലാണ് കരിങ്കൽ ക്വാറികളിലേക്ക് സ്ഫോടകവസ്തുക്കൾ എത്തിക്കുന്ന ഏജന്റായ തിരൂർ മുത്തൂർ സ്വദേശി തൊട്ടിയിൽ നിസാറിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിസാറിന്റെ കണ്ണികളെയും ക്വാറിയുടെ സ്ഥലമുടമകളെയും കേസിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിസാർ വഴി പണം വാങ്ങിയത്. ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് നിസാർ പണം നൽകിയത്. നിസാർ തന്നെയാണ് വിവരം ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതും. നിസാറിന് മറ്റാരെങ്കിലും പണം കൈമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മലപ്പുറം ഡി.വൈ.എസ്.പി ടി. മനോജ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരൂർ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ വളാഞ്ചേരി സ്റ്റേഷനിലെത്തി എസ്.ഐയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐക്കായി അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |