പൂവാർ: പൂവാർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ കൂടെ അറസ്റ്റിൽ. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പൂവാർ ഇ.എം.എസ് കോളനി സ്വദേശി മുഹമ്മദ് റാഫി (25) നെയാണ് പൂവാർ സി.ഐ ജയകുമാർ, എസ്.ഐ രാധാക്യഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന പ്രതികൾ ഇനിയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നേരത്തെ പൂവാർ സ്വദേശികളായ ശരത്കുമാർ, അൻസിൽ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിന് പിന്നിൽ, പുല്ലുവിള സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തട്ടിയ സംഭവത്തെ തുടർന്നുണ്ടായ സംഘർഷമാണ് പ്രശ്നങ്ങളുടെ തുടക്കം. പൊലീസ് അറസ്റ്റ് ചെയ്തവർക്കുനേരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ 2023 ആഗസ്റ്റ് 7ന് പൂവാർ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. അതിന് നേതൃത്വം നൽകിയവർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സ്റ്റേഷനിൽ ഉണ്ടായിരുന്ന പുല്ലുവിള സ്വദേശികളായ ശ്യാംകുമാർ, യേശുദാസ്, തോമസ് എന്നിവരെയും പൊലീസിനെയും കൈയേറ്റം ചെയ്തു എന്നാണ് കേസ്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ പൂവാർ പാലത്തിന് സമീപത്തുവച്ച് ഒരുസംഘം പൊലീസിനുനേരം അസഭ്യം വിളിച്ച സംഭവമുണ്ടായി. ഇതിന്റെ സിസി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് മുഹമ്മദ് റാഫിയും സംഘത്തിൽ ഉള്ളതായി പൊലീസ് തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |