കൊച്ചി: ലോകപ്രശസ്‌ത വിദേശ ബ്രാൻഡുകളുടെ വ്യാജ വാച്ചുകളുടെയും സൺ ഗ്ളാസുകളുടെയും വൻശേഖരം കൊച്ചി, തിരൂർ എന്നിവിടങ്ങളിൽ നിന്ന് കസ്റ്റംസും പൊലീസും ചേർന്ന് പിടിച്ചെടുത്തു. ചൈനയിൽ നിന്നെത്തിച്ച ഒമ്പതിനായിരത്തോളം വാച്ചുകളാണ് പിടിച്ചെടുത്തത്.
തിരൂരിലെ ആറും കൊച്ചി ബ്രോഡ്‌വേയിലെ രണ്ടും കടകളിലായിരുന്നു റെയ്ഡ്. ഒറിജിനലിനെ വെല്ലുന്ന റാഡോ, ടിസോട്ട്, ജി ഷോക്ക്, കാസിയോ വാച്ചുകളും റെയ്ബാൻ സൺ ഗ്ളാസുകളുമാണ് പിടിച്ചെടുത്തത്. പതിനായിരം മുതൽ മൂന്നു ലക്ഷം വരെ രൂപയ്‌ക്കാണ് വ്യാജപതിപ്പുകൾ വിറ്റിരുന്നത്.
8,500 വാച്ചുകൾ തിരൂരിൽ നിന്നും 600 എണ്ണം കൊച്ചിയിൽ നിന്നുമാണ് പിടിച്ചത്. പകർപ്പവകാശം ലംഘിച്ചതിന് തിരൂരിൽ ആറും കൊച്ചിയിൽ രണ്ടും എഫ്.ഐ.ആറുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തു.
സൂക്ഷ്‌മമായി പരിശോധിച്ചാലേ ഇവ വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയൂ. ചൈനയിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തുന്നതായി കസ്റ്റംസിനും പൊലീസിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ചൈനീസ് വാച്ചുകളും സൺ ഗ്ലാസുകളും എത്തിക്കുന്ന രാജ്യാന്തര സംഘത്തെ കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ കെ. പത്മാവതി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ, മലപ്പുറം എസ്.പി എസ്. ശശിധരൻ, എന്നിവർ റെയ്ഡുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |