പിന്നിൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സംശയം
തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് വച്ച് സ്വർണവ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ കവർന്ന കേസിൽ സ്വർണക്കടത്ത് സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. നികുതിവെട്ടിച്ച് സ്വർണം കള്ളക്കടത്ത് നടത്തുന്ന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
ജുവലറി ഉടമയുടെ ഡ്രൈവർ ഗോപനെ ചോദ്യം ചെയ്തെങ്കിലും ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്വർണം നഷ്ടപ്പെട്ട ജുവലറി ഉടമയും ഡ്രൈവറും പലകാര്യങ്ങളും മറച്ചുവയ്ക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഞായറാഴ്ച നെയ്യാറ്റിൻകരയിൽ നിന്ന് സ്വർണവുമായി ആറ്റിങ്ങലേക്ക് പോകും വഴിയാണ് രണ്ട് കാറുകളിൽ പിന്തുടർന്നെത്തിയ സംഘം ജുവലറി ഉടമ സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധുവായ ലക്ഷ്മണയെയും ആക്രമിച്ച് സ്വർണം കവർന്നത്. ഇവരെ പിന്നീട് തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നാണ് വെളിപ്പെടുത്തിയതെങ്കിലും പോത്തൻകോടിന് സമീപം വാവറമ്പലത്താണ് ഇവരെ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.
മൊബൈൽ ഫോൺ വിവരങ്ങളും സിസി ടിവി കാമറാ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. ഐ.ജി ഹർഷിത അട്ടല്ലൂരി ഇന്ന് വൈകുന്നേരത്ത് റൂറൽ എസ്.പി ഓഫീസിലെത്തി ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |