തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് ജുവലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ കവർന്ന സംഭവത്തിൽ സ്വർണ്ണക്കവർച്ചകൾ പതിവാക്കിയ തിരുവനന്തപുരം നഗരത്തിലെ പത്തോളം സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽഇന്നലെ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് നഗരത്തിലെ സംഘങ്ങളിലേക്ക് അന്വേഷണം നീട്ടാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ പൊലീസ് സ്റ്രേഷനുകളിൽ സ്വർണം തട്ടിയെടുത്ത കേസുഖളിൽ പ്രതികളായവരുടെ പേരും വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറി. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കവർച്ചാ സംഘത്തിലുൾപ്പെട്ട രണ്ടുപേരുടെ രേഖാചിത്രം പൊലീസ് ഇന്നലെ പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തിൽ ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ കവർച്ചാ സംഘം വാഹനത്തെ പിന്തുടരുന്നതും കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട് പോകുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് വിവിധ സ്ഥലത്തെ കാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഇത്തരം തെളിവുകൾ കൂടി കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കവർച്ച ചെയ്ത സ്വർണവുമായി പ്രതികൾ കേരളം വിട്ടുപോകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തമിഴ് നാട് പൊലീസുമായി സഹകരിച്ചും അന്വേഷണം മുന്നേറുന്നുണ്ട്. കാമറ ദൃശ്യങ്ങളനുസരിച്ച് ചുവന്ന നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. വെള്ള നിറത്തിലും ചുവന്ന നിറത്തിലുമുള്ള രണ്ട് കാറുകളിലാണ് കവർച്ചാ സംഘം ജുവലറി ഉടമയെ പിന്തുടർന്നെത്തിയത്. ആമ്പല്ലൂരിന് സമീപത്തെ ഒരു വീടിന് മുന്നിലെ കാമറയിൽ നിന്ന് ചുവന്ന കാർ നിർത്തി നമ്പർ പ്ളേറ്റ് മാറ്റുന്ന ദൃശ്യവും പൊലീസിന് കണ്ടെത്താനായി. ഇതിൽ നിന്നാണ് ചുവന്ന കാറിലാണ് കവർച്ചാസംഘം രക്ഷപ്പെട്ടതെന്ന അനുമാനത്തിൽ പൊലീസെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |