തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവും ലഹരി ഗുളികകളും വില്പന നടത്തിവന്നയാളെ പൊലീസ് അറസ്റ്റുചെയ്‌തു. ആനയറ കല്ലുംമൂട് സ്വദേശി ആരോമലിനെയാണ് ( 25 ) ജില്ലാ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് ( ഡാൻസാഫ് ) ടീമിന്റെ സഹായത്തോടെ പേട്ട പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും കഞ്ചാവ് പൊതികളും നൈട്രോസെപ്പാം ഗുളികകളും പിടിച്ചെടുത്തു. ആനയറ സൂര്യകുളം ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ലഹരി വസ്‌തുക്കളുടെ കടത്തും വിപണനവും തടയുന്നതിനായി ഡെപ്യൂട്ടി കമ്മീഷണർ ഡോ. വൈഭവ് സക്‌സേനയുടെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. നഗരത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് വിൽക്കുകയായിരുന്ന ഇയാളെക്കുറിച്ച് നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രദീപ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. പേട്ട എസ്.എച്ച്.ഒ സുധിലാൽ, എസ്.ഐ നിയാസ്, ഡാൻസാഫ് എസ്.ഐ ഗോപകുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജി ബഷീർ, ചിന്നു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |