കന്യാസ്ത്രീ മഠങ്ങളിൽ ആത്മഹത്യകളും ദുരൂഹമരണങ്ങളും പെരുകുന്നതെന്ത്?
കണ്ണൂർ: സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിൽ ദൈവപുത്രിമാരുടെ ആത്മഹത്യകളും ദുരൂഹമരണങ്ങളും പെരുകുന്നു. എറണാകുളത്ത് പാറമടയിലും കോട്ടയത്ത് കോൺവെന്റിലും കന്യാസ്ത്രീയെ ദുരൂഹസാഹ കഴിഞ്ഞ ദിവസം കൊല്ലം കുരീപ്പുഴയിലും മറ്റൊരു കന്യാസ്ത്രീയെ കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് ഇടവേളയ്ക്ക് ശേഷം കന്യാസ്ത്രീ മഠങ്ങളിലെ മരണങ്ങൾ ചർച്ചയാകുന്നത്.
1992ൽ കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ സിസ്റ്റർ അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാത്രമാണ് ഇതിൽ കൊലപാതകമായി തെളിഞ്ഞത്. പ്രതികളായ ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ശിക്ഷിച്ചതൊഴിച്ചാൽ മറ്റ് കേസുകളിലൊന്നും കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
പരാതികൾ ഉയരാറില്ലാത്തതിൽ വിശദാന്വേഷണമില്ല
മരണമടയുന്ന കന്യാസ്ത്രീമാരുടെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ പരാതികളില്ലാത്തതിനാൽ അന്വേഷണങ്ങളുണ്ടാകാറില്ലെന്നതാണ് വാസ്തവം. എന്നാൽ, സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്താൻ കോൺവെന്റ് അധികൃതരും വികാരികളും നടത്തിയ പാഴ്ശ്രമങ്ങൾ പൊളിയുകയും അഭയയുടേത് കൊലപാതകമാണെന്ന് ഒടുവിൽ സി.ബി.ഐ കണ്ടെത്തുകയുമായിരുന്നു. കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളും വാട്ടർ ടാങ്കുകളുമാണ് ഇവരിൽ പലരുടെയും പ്രാണനെടുത്തത്.
പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നിലയിലാണ് കന്യാസ്ത്രീമഠങ്ങളുടെ ഘടന. പള്ളിമേടകളോട് ചേർന്ന് പുരോഹിതൻമാരുടെയും മുതിർന്ന സന്യാസിനിമാരുടെയും കർശന നിയന്ത്രണത്തിലാണ് കോൺവെന്റുകളുടെ പ്രവർത്തനം. മകളെ ദൈവത്തിന്റെ മണവാട്ടിയാക്കാമെന്ന വാഗ്ദാനം നിറവേറ്റാൻ കൗമാരകാലത്ത് കോൺവെന്റുകൾക്കുള്ളിലേക്ക് അയക്കപ്പെടുന്ന പെൺകുട്ടികളിൽ പലർക്കും പിന്നീട് വീടുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവുമുണ്ടാകാറില്ല. മഠങ്ങളിൽ നിന്ന് ക്രൂരമായ മാനസിക - ശാരീരിക പീഡനങ്ങളും വിവേചനത്തോടെയുള്ള ഇടപെടലുകളുമാണ് ഇവരിൽ പലർക്കും അനുഭവിക്കേണ്ടി വരുന്നത്.
തിരികെ പോകാനിടമില്ലാതെ
സന്യാസ ജീവിതം മതിയാക്കി തിരുവസ്ത്രം ഉപേക്ഷിച്ച് തിരികെ ചെന്നാൽ വീട്ടുകാരോ ബന്ധുക്കളോ സ്വീകരിക്കാനില്ലെന്ന തോന്നൽ ഇവരെ ചിലരെ നിരാശരാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ മാനസികമായി തളരുന്നതോടെ പലരും മനോരോഗ വിദഗ്ദ്ധരുടെ ചികിത്സയ്ക്കും കൗൺസലിംഗിനും വിധേയരാകും. മനോരോഗിയെന്ന മുദ്രകുത്തൽ കൂടിയാകുന്നതോടെ മഠങ്ങളിൽ ഒറ്റപ്പെടുന്ന ഇവർ പിന്നീട് ആത്മഹത്യകളിലാണ് അഭയം തേടുക. മഠങ്ങളെ പുരോഹിതൻമാരുടെയും അവരുടെ ആജ്ഞാനുവർത്തികളായ സന്യാസിനിമാരുടെയും മേധാവിത്തത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരം.
മഠങ്ങളിലെ ദുർമരണങ്ങൾ
1987ൽ സിസ്റ്റർ ലിൻഡയെ മരിച്ച നിലയിൽ കാണപ്പെട്ടത് കിണറ്റിലായിരുന്നു. 1993ൽ കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേഴ്സിയുടെ മരണവും വെള്ളത്തിലായിരുന്നു. 1994ൽ പുൽപ്പള്ളി മരകാവ് കോൺവെന്റിലെ സിസ്റ്റർ ആനീസിന്റെ മൃതദേഹം കണ്ടെത്തിയതും കിണറ്റിലായിരുന്നു. 1998ൽ പാലാ കോൺവെന്റിൽ കൊല്ലപ്പെട്ട സിസ്റ്റർ ബിൻസി,
ഇതേവർഷം കോഴിക്കോട് കല്ലുരുട്ടി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജ്യോതിസ്. 2000ൽ
പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ പോൾസി, 2006ൽ റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ ആൻസി വർഗീസ്, ഇതേവർഷംതന്നെ കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റർ ലിസ, 2008 കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അനുപ മരിയ, 2011 തിരുവനന്തപുരം പൂങ്കുളത്തെ കോൺവെന്റിലെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേരി ആൻസി, 2015 സെപ്തംബറിൽ പാലായിലെ ലിസ്യൂ കോൺവെന്റിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അമല, 2015 ഡിസംബറിൽ വാഗമൺ ഉളുപ്പുണി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിസ മരിയ, 2018ൽ കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുർ കോൺവെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റർ സൂസൻ മാത്യു, എല്ലാവരുടെയും മരണം സമാനതകളുള്ളതാണ്. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും ഇക്കൂട്ടത്തിൽ പെടും. ഇപ്പോഴിതാ കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റിൽ കന്യാസ്ത്രീയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരിച്ചത്.
എന്തുകൊണ്ട് അന്വേഷണമില്ലെന്ന് വിശ്വാസിസമൂഹം
സമാനമായ സംഭവങ്ങൾ പെരുകുമ്പോഴും പൊലീസോ, ബന്ധപ്പെട്ട മത മേലദ്ധ്യക്ഷൻമാരോ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നില്ല എന്നതും ചർച്ചചെയ്യപ്പെടേണ്ടതാണ്. കിണർ, അല്ലെങ്കിൽ ജലസംഭരണി എന്നിവ മരണത്തിനുവേണ്ടി തിരഞ്ഞെടുക്കാനുള്ള പ്രേരണ എന്ത്? അല്ലെങ്കിൽ കൊലചെയ്തതിനു ശേഷം എന്തുകൊണ്ട് ഇത്തരം ജലസ്രോതസ്സുകളെ കുറ്റം മറച്ചുവയ്ക്കാനായി ആശ്രയിക്കുന്നു? ചോദ്യങ്ങൾ നിരവധിയാണ്. അതല്ല, കുറ്റകൃത്യങ്ങൾ പുറത്തുവരാതെ മൂടിവെക്കാൻ ഏതെങ്കിലും കോണുകളിലുള്ള നിർദ്ദേശം ഉണ്ടാകുന്നുണ്ടോ? ബുദ്ധികേന്ദ്രം ആരുടെതാണ്? ഇതെല്ലാം കണ്ടെത്തി പുറത്തുകൊണ്ടുവരണം എന്നാണ് വിശ്വാസി സമൂഹം ഒന്നാകെ ആവശ്യപ്പെടുന്നത്.
ദുർമരണങ്ങൾ തുടർക്കഥ
ക്രിസ്ത്യൻ സഭകളുടെ പരിഷ്കരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന കണക്കുകൾ പ്രകാരം കന്യാസ്ത്രീമഠങ്ങളിലെ ദുരൂഹമരണങ്ങൾ ഒരു തുടർക്കഥയാണ്. ചുരുങ്ങിയത് 1980-കൽ മുതലെങ്കിലും അത്തരം കേസുകൾ റിപ്പോര്ട്ടു ചെയ്തതായി പലരും ഓർക്കുന്നുണ്ട്. 1987 മുതൽ 2020 വരെയുളള കാലത്ത് സിസ്റ്റർ അഭയ അടക്കം 16 കന്യാസ്ത്രീകളെ മഠങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഫേസ്ബുക്കിൽ സിസ്റ്റർ ലൂസി കളപ്പുര എഴുതിയ ഒരു കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിൽ എട്ടുപേരെ കിണറ്റിലും വാട്ടർ ടാങ്കിലുമായിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അവർ പറയുന്നു. സഭയുമായി ബന്ധപ്പെട്ടവരും വൈദികരും കന്യാസ്ത്രീകളടക്കമുള്ളവരെ പീഡിപ്പിക്കുന്നുവെന്നതും ലൈംഗികചൂഷണത്തിന്റെ അറപ്പുളവാക്കുന്ന കഥകളും കൊടിയ മനുഷ്യാവകാശലംഘനങ്ങളും ഏറെക്കാലമായി നമ്മുടെ അന്തരീക്ഷത്തിലുണ്ട്. മുമ്പൊക്കെ ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ സഭാവിശ്വാസികൾക്കിടയ്ക്ക് അമർന്നു കത്തിയിരുന്ന തീയാണെങ്കിൽ ഇപ്പോഴത് പടർർന്നുപിടിക്കുന്നതും അഭിമാനം വെടിഞ്ഞ് ജീവിക്കാൻ തയ്യാറല്ലാത്തതുമാണ് പലരും ആത്മഹ്യയുടെ വഴി തിരഞ്ഞെടുക്കാൻ കാരണമാകുന്നത്.
മരണത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ
മനസിൽ മരിക്കാൻ തീരുമാനിച്ചുറപ്പിക്കുന്ന ഒരാൾ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ എത്രയും പെട്ടെന്ന് അതിനുള്ള മാർഗങ്ങൾ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. കന്യാസ്ത്രീ മഠങ്ങളിൽ റൂമുകളിൽ ഒന്നിലധികം പേർ താമസക്കാരായുള്ളതിനാൽ തൂങ്ങി മരിക്കാനോ വിഷം കഴിക്കാനോ കഴിയില്ല. മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഒഴിവാക്കിയെടുക്കാനും കിണറുകളാണ് പലരും തിരഞ്ഞെടുക്കുന്നത്.
ആഴമേറിയ കിണറുകളിൽ മുങ്ങിതാഴുന്നതിനിടെ മിനിട്ടുകൾക്കകം മരണം ഉറപ്പാകും. മഠങ്ങളുടെ ചുറ്റുപാടുകൾ വിലയിരുത്തുമ്പോൾ കിണറോ വാട്ടർ ടാങ്കോപോലുള്ള സ്ഥലങ്ങളൊഴികെ മറ്റെല്ലാ സ്ഥലങ്ങളും മിക്കപ്പോഴും മറ്റുള്ളവരുടെ സാന്നിദ്ധ്യമുണ്ടാകുന്ന ഇടങ്ങളാണ്. മുമ്പ് പലരും ജീവനൊടുക്കാൻ കിണറിനെ ആശ്രയിച്ചതും ആത്മഹത്യാപ്രേരണയുള്ളവർക്ക് അതേ മാർഗം തിരഞ്ഞെടുക്കുവാൻ കാരണമാകുന്ന ഘടകമാണ്. മനോരോഗത്തിന് ചികിത്സയിലുള്ളവർക്കും ആത്മഹത്യാപ്രേരണ, വിഷാദ രോഗം തുടങ്ങിയ രോഗങ്ങൾ പ്രകടിപ്പിക്കുന്നവർക്കും മതിയായ കൗൺസലിംഗോ ചികിത്സയോ നൽകുക മാത്രമാണ് പ്രതിവിധി
- ഡോ. പ്രഭാഷ്, മനോരോഗ വിദഗ്ദ്ധൻ, കൊല്ലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |