മലയിൻകീഴ്: മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. ശംഖുംമുഖം രാജീവ് നഗർ ടി.സി.34/61ൽ ഷംസുദ്ദീന്റെ മകൻ ഷംനാദാണ് (33) മരിച്ചത്. ബെഡ് റൂമിലെ കട്ടിലിൽ രക്തം വാർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി മലയിൻകീഴ് പണ്ടാരക്കണ്ടം ദുർഗ ലൈൻ അഭി വില്ലയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ; വീട്ടുടമ ബിനു (35), വഴയില ശാസ്താ നഗർ വിഷ്ണുവിഹാറിൽ വിഷ്ണുരൂപ് (മണിച്ചൻ, 35), ആൾ സെയിന്റ്സ് രാജീവ് നഗർ രജിതാ ഭവനിൽ രഞ്ജിത് (കുക്കു, 35) എന്നിവരും ഷംനാദും ചേർന്ന് മദ്യപിച്ചു. മദ്യം തലയ്ക്ക് പിടിച്ചതോടെ മണിച്ചനും ഷംനാദും കുക്കുവും തമ്മിൽ വാക്കു തർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ബിനു ശ്രമിച്ചെങ്കിലും അതിനിടെ മണിച്ചൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷംനാദിന്റെ വലത് തുടയിൽ കുത്തുകയായിരുന്നു. രക്തം വാർന്നൊഴുകിയത് തടയാനായി ഇവർ ഷംനാദിന്റെ ജീൻസ് ഊരിമാറ്റി ബെഡ് ഷീറ്റ് കീറി മുറിവിൽ കെട്ടി. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിൽ തന്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഇതിനിടെ മണിച്ചനും കുക്കുവും കടന്നുകളഞ്ഞെന്നുമാണ് ബിനു പൊലീസിനു നൽകിയ മൊഴി. ഇന്നലെ രാവിലെ ബിനുവിന് ബോധം വീണപ്പോഴാണ് ഷംനാദ് രക്തം വാർന്ന് കട്ടിലിൽ മലർന്നു കിടക്കുന്നത് കണ്ടതത്രെ. ഉടൻ മലയിൻകീഴ് പൊലീസിൽ ബിനുതന്നെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. ബിനുവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് കുക്കുവിനെ ആൾ സെയിന്റ്സ് ഭാഗത്തു നിന്നും മണിച്ചനെ വീട്ടിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
മരിച്ച ഷംനാദും മറ്റുള്ളവരും സുഹൃത്തുക്കളും ഡ്രൈവിംഗ്, കാറ്ററിംഗ് ജോലികൾ ചെയ്യുന്നവരുമാണ്. ബിനുവിന്റെ വീട്ടിൽ ചില ദിവസങ്ങളിൽ ഈ സംഘം ഒത്തുകൂടി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച ബിനു ഭാര്യ പ്രതീക്ഷയെയും മക്കളെയും ഭാര്യ വീട്ടിൽ കൊണ്ടുവിട്ടിരുന്നു.
ജസ്നയാണ് കൊല്ലപ്പെട്ട ഷംനാദിന്റെ ഭാര്യ. മക്കൾ: ഹമാദ്,ഹമീദ്. കാട്ടാക്കട ഡി.വൈ.എസ്.പി.ഷാജിയുടെ നേതൃത്വത്തിൽ സി.ഐമാരായ സുരേഷ് കുമാർ,നിഷാന്ത്,എസ്.ഐ.മാരായ സുബിൻ,സരിത എന്നിവരുൾപ്പെട്ട പൊലീസ് സംഘവും സയന്റിഫിക്,ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |