തൊടിയൂർ: ബധിരനും മൂകനുമായ ഗൃഹനാഥനെ രാത്രിയിൽ നാലംഗ സംഘം ആക്രമിച്ചതായി പരാതി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം ഇടക്കുളങ്ങര കുന്നുംപുറത്ത് (പുള്ളിയിൽ) നൗഷാദിനാണ് (53) മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ഒൻപതരയ്ക്കാണ് സംഭവം. തേവലക്കരയിൽ തയ്യൽക്കട നടത്തുന്ന നൗഷാദ് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണമുണ്ടായത്. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കുള്ള റോഡിലൂടെ സഞ്ചരിക്കവേ പുത്തൻകുളത്തിനടുത്തുവെച്ച് നാലംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് നൗഷാദ് കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ നൗഷാദ് തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ സംഘം മർദ്ദനം തുടരുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ഇദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നൗഷാദിന്റെ ഭാര്യയും ബധിരയും മൂകയുമാണ്. കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |