കൊച്ചി: അറബിക്കടലിൽ മീൻപിടിത്ത ബോട്ടിൽ നിന്ന് പിടികൂടിയ 3,000 കോടിയുടെ മയക്കുമരുന്ന് പാകിസ്ഥാനിൽ നിന്നാണെന്ന് വ്യക്തമായതോടെ കേന്ദ്ര ഏജൻസികൾ കേരള, തമിഴ്നാട് തീരമേഖലയിൽ അന്വേഷണം വ്യാപിപ്പിച്ചു. മയക്കുമരുന്ന് കടത്തിലെ ഇന്ത്യൻ കണ്ണികളെ കണ്ടെത്താനാണ് ശ്രമം.തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തു നിന്ന് 400 കിലോഗ്രാം കൊക്കയ്ൻ പിടികൂടിയതുമായി ബന്ധിപ്പിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ശ്രീലങ്ക കേന്ദ്രമായ മാഫിയയാണ് മയക്കുമരുന്ന് കടത്തലിലെ ഇടനിലക്കാരെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇന്ത്യയിലും ഇവർക്ക് ബന്ധങ്ങളുണ്ട്.പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഒത്താശയിൽ നടക്കുന്ന മയക്കുമരുന്ന്, ആയുധക്കടത്ത് മാഫിയയുടെ ഇന്ത്യയിലെ കണ്ണികളെ കണ്ടെത്താനാണ് ശ്രമം. നാവികസേനയുടെ നിരീക്ഷണ കപ്പൽ പിടികൂടിയ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്നും അഞ്ച് ശ്രീലങ്കൻസ്വദേശികളും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ്. ഡി.ആർ.ഐ., ഐ.ബി., എൻ.ഐ.എ തുടങ്ങിയ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
തടിയിലൊളിപ്പിച്ച് തൂത്തുക്കുടിയിലെത്തിയ കപ്പലിൽ നിന്നാണ് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) 400 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ആയിരം കോടി രൂപ വിലമതിക്കും ഇതിന്. ശ്രീലങ്കയിൽ നിന്ന് തടിയുമായി വന്ന കപ്പലിലായിരുന്നു മയക്കുമരുന്ന്. പാകിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലെത്തിച്ച കൊക്കെയ്ൻ തമിഴ്നാട്ടിൽ കൈമാറുകയായിരുന്നു ലക്ഷ്യമെന്നാണ് ഡി.ആർ.ഐയുടെ വിലയിരുത്തൽ.
തൂത്തുക്കുടിയിൽ നിന്ന് 2020 നവംബർ 25 ന് 100 കിലോ ഹെറോയിൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തിരുന്നു. ശ്രീലങ്കൻ മീൻപിടിത്ത ബോട്ടിലെത്തിച്ച ഹെറോയിന് 500 കോടിയോളം രൂപ വില മതിക്കും. ഒഴിഞ്ഞ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |