ആറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം
മാവേലിക്കര: വലിയപെരുമ്പുഴ പാലത്തിന് കിഴക്ക് അച്ചൻകോവിലാറ്റിൽ ഒരു വർഷം മുമ്പ് കൈതവടക്ക് കുന്നേൽ വീട്ടിൽ വിനോദിന്റെ (34) മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമംഗലം പേള ഷിബു ഭവനത്തിൽ ഷിബു (32), കൊച്ചുകളീയ്ക്കൽ വീട്ടിൽ അനിൽകുമാർ (45) എന്നിവരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
ഒരുവർഷമായി ഇരുവരും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മദ്യപാനത്തിനിടെ കൂട്ടത്തിലൊരാളോട് അനിൽ നടത്തിയ വെളിപ്പെടുത്തലുകൾ പൊലീസിന് ലഭിച്ചു. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഷിബുവും അനിലും പൊലീസിനോട് സംഭവങ്ങൾ ഏറ്റുപറഞ്ഞത്.
2020 മാർച്ച് ഒന്നിനാണ് മൃതദേഹം കണ്ടെത്തിയത്. വിനോദിനെ കാണാനില്ലെന്ന് ഫെബ്രുവരി 28ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇരു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജീർണാവസ്ഥയിൽ ആയിരുന്നതിനാലും മൃതശരീരത്തിൽ വസ്ത്രങ്ങളോ തിരിച്ചറിയത്തക്ക മറ്റ് അടയാളങ്ങളോ ഇല്ലാതിരുന്നതിനാലും ബന്ധുക്കൾക്ക് തിരിച്ചറിയാനായില്ല.
മരണപ്പെട്ടയാൾ വിനോദാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് ഡി.എൻ.എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ച് വിനോദിന്റെ ബന്ധുക്കളുടെ രക്ത സാമ്പിളുകളുമായി തിരുവന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഡി.എൻ.എ പരിശോധനയ്ക്ക് പൊലീസ് അയച്ചു. പരിശോധനാ ഫലം കഴിഞ്ഞ ജനുവരിയിൽ ലഭിച്ചപ്പോഴാണ് മരിച്ചത് വിനോദാണെന്ന് തെളിഞ്ഞത്. വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയാണ് മരണമെന്നും വ്യക്തമായി.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്.പി ഡോ.ആർ. ജോസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്
സംഭവദിവസം വൈകിട്ട് 4.30ന് പനച്ചമൂട് ഭാഗത്ത് നിന്ന് ബൈക്കിൽ നിർബന്ധപൂർവ്വം കയറ്റി വലിയപെരുമ്പുഴ പാലത്തിനു കിഴക്കുവശം അച്ചൻകോവിലാറിനു സമീപം കൊണ്ടുവന്ന് വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചം വെള്ളത്തിലിറക്കി സ്വർഗ്ഗരതിക്കുള്ള ശ്രമത്തിനിടെ നീന്തൽ അറിയാത്ത വിനോദ് പിടിവലിക്കിടെ മുങ്ങിത്താഴുകയായിരുന്നെന്ന് പ്രതികൾ സമ്മതിച്ചു. വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികൾ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടി. പിന്നീടുള്ള ദിവസങ്ങളിൽ പലസമയത്തും മൃതദേഹം പൊങ്ങിയോ എന്നറിയാൻ ഇവർ സ്ഥലത്തെത്തിയിരുന്നു. വിനോദിന്റെ ബന്ധുക്കൾ പലതവണ അന്വേഷിച്ചിട്ടും അറിയില്ലെന്ന് ഇവർ ഭാവിച്ചു.
കുടുക്കിയത് സി.സി.ടി.വി
സംഭവദിവസം വിനോദിനെ രണ്ടുപേർ പനച്ചമൂട് ഭാഗത്ത് വച്ച് ബൈക്കിൽ പിന്തുടരുന്നതും പിന്നാലെ ഓടിച്ചെന്ന് ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ അയൽവാസിയായ ഷിബു വിനോദിനെ ഭീഷണിപ്പെടുത്തി സ്വവർഗ്ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നെന്നും ഷിബുവും അനിലും കൂടി വിനോദിനെ രാത്രി വീട്ടിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്കും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നെന്നും വിവരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |