പുനലൂർ: പാലക്കാട് പാലരുവി -തിരുനെൽവേലി എക്സ്പ്രസ് ട്രെയിലിലെ യാത്രക്കാരിയായ തമിഴ്നാട് സ്വദേശിനിയുടെ സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ യുവാവിനെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള സ്വദേശി രാജേഷിനെ(25)യാണ് അറസ്റ്റ് ചെയ്തത്. കിളികൊല്ലൂർ റെയൽവേ സ്റ്റേഷൻ മാസ്റ്റർ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടി കൂടിയത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇതേ ട്രെയിനിൽ ഗാർഡ് റൂമിന് സമീപത്തെ ബോഗിയിൽ യാത്ര ചെയ്തിരുന്ന യുവാവ് വണ്ടി കിളികൊല്ലൂരിൽ എത്തിയപ്പോൾ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട മറ്റ് യാത്രക്കാരും ഗാർഡും ബഹളം വച്ചതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പ്ലാറ്റ് ഫോമിൽ വീണു. സ്റ്റേഷൻ മാസ്റ്റർ മൊബൈൽ ഫോൺ പുനലൂരിലെ റെയിൽവേ പൊലീസിന് കൈമാറുകയും സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു.പിന്നീട് മൊബൈൽ ഫോണിന്റെ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുനലൂർ റെയിൽവേ പൊലീസിനെ എസ്.ഐ. ഐ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ നാടകീയമായ രീതിയിൽ കൊല്ലത്ത് നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇന്നലെ പുനലൂർ സെക്കൻഡ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പ്രതിയെ ഹാജരാക്കി. എ.എസ്.ഐ.രവിചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദീപു, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവരും കേസ് അന്വേഷണത്തിൽ എസ്.ഐക്കൊപ്പം പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |