പയ്യന്നൂർ: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് കോറോം കാനായിലെ തിക്കിൽ ബാബു എന്ന സുരേഷ് ബാബു - (47) പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച രാവിലെ 11.50 മണിയോടെ പെരുമ്പ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിമംഗലം എടാട്ടെ കൂത്തൂർ വീട് മടയിൽ മുത്തപ്പൻ ക്ഷേത്രം ഭണ്ഡാരം കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വ്യാഴാഴ്ചയാണ് മോഷണം ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ കഴിഞ്ഞ തിങ്കളാഴ്ചക്കും വ്യാഴാഴ്ചക്കും ഇടയിലാണ് കവർച്ച നടന്നതെന്നും 5000 രൂപയോളം നഷ്ടപ്പെട്ടതായും ക്ഷേത്രം ഭാരവാഹി കൂത്തൂർ വീട്ടിൽ സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു പയ്യന്നൂർ ഡിവൈ.എസ്.പി എം. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭണ്ഡാര മോഷ്ടാക്കളെപ്പറ്റി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് സുരേഷ് ബാബു പിടിയിലായത്.
ജയിൽ പുത്തരിയല്ല, കേസ് സ്വയം വാദിക്കും
വടക്കെ മലബാറിലെ നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിയായ ഇയാൾ ഇക്കഴിഞ്ഞ ഡിസംബറിൽ 16 ന് ആണ് അവസാനം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അഭിഭാഷകനെ വെക്കാതെ കോടതിയിൽ സ്വയം കേസ് വാദിക്കുകയാണ് പതിവ്.
ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ വീണ്ടും പിടിക്കപ്പെടുന്നത് വരെ മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
എടാട് കണ്ണങ്ങാട്ട് ക്ഷേത്രം, വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, കോരൻപീടികയിലുള്ള ക്രിസ്ത്യൻ ദേവാലയം തുടങ്ങിയ നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത സംഭവങ്ങളിൽ കണ്ണൂർ, തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പയ്യന്നൂർ സി.ഐ എം.സി.പ്രമോദ്, പ്രിൻസിപ്പൽ എസ്.ഐ. കെ.ടി. ബിജിത്ത്, എസ്.ഐ അഭിലാഷ്, എ.എസ്.ഐ അബ്ദുൽ റൗഫ് എന്നിവരടങ്ങിയ സംഘമാണ് സുരേഷ് ബാബുവിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |