ഒരു കാര് കസ്റ്റഡിയിൽ
കൊടകര: കുഴൽപണം കവർച്ച ചെയ്യുന്ന രീതിയിൽ ദേശീയ പാത കൊടകരയിൽ പണം തട്ടിയ സംഭവത്തിൽ കവർച്ചാ സംഘം സഞ്ചരിച്ചിരുന്ന ഒരു കാർ കൊടകര പൊലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു ദേശീയ പാർട്ടിക്ക് എത്തിയ പണം എറണാകുളം മുതൽ തെക്കൻ ജില്ലകളിൽ വിതരണത്തിന് കൊണ്ടുപോയ കോടികളാണെന്ന് വ്യക്തമായി.
കഴിഞ്ഞ മാസം മൂന്നിന് പുലർച്ചെ കൊടകര പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. കർണാടകയിൽ നിന്നും എത്തിച്ച പണത്തിൽ കോഴിക്കോട് വിതരണം ചെയ്ത ശേഷം തൃശൂരിലെത്തി. പാർട്ടി ഓഫീസിൽ തൃശൂരിലെ വിഹിതം നൽകിയ ശേഷം എറണാകുളത്തേക്ക് കൊണ്ടുപോയ പണമാണ് കവർന്നത്. മൂന്നരക്കോടിയാണ് കവർന്നതെന്ന് പറയുന്നെങ്കിലും 30 കോടിയോളം രൂപയുണ്ടെന്ന് പറയുന്നു.
സംഭവം മൂന്നിന് പുലർച്ചെയാണ് ഉണ്ടായതെങ്കിലും പണം നഷ്ടപ്പെട്ട കാറിലെ ഡ്രൈവർ കൊടകര സ്റ്റേഷനിൽ പരാതിയുമായി എത്തിയത് ഏഴിനായിരുന്നു. കാർ ഡ്രൈവറായ കോഴിക്കോട് എ.കെ. ഹൗസിൽ ഷംസുദീന്റെ മകൻ ഷംജീർ (33) ആണ് പരാതിക്കാരൻ. എറണാകുളത്ത് ഭൂമി വാങ്ങാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കാറുകളിലെത്തിയ സംഘം കവർച്ച നടത്തിയെന്നാണ് പരാതി.
കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകം കവർച്ചാ സംഘം ഉപേക്ഷിച്ച കാർ പൊലീസ് കണ്ടെടുത്തു. പണം കടത്തിക്കൊണ്ടുവന്ന കാറും ദേശീയപാത പോട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിലെ രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണം കണ്ടെത്താൻ കാറിന്റെ ഉൾവശം മുഴുവൻ വെട്ടിപ്പൊളിച്ച നിലയിലാണ്. ഇതിനിടെ ദേശീയ പാർട്ടിയിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് ഒരു വിഭാഗം സംഭവം പുറത്തു പറഞ്ഞു. ഇതോടെ കവർച്ചയ്ക്ക് രാഷ്ട്രീയ മാനവും ദേശീയ ശ്രദ്ധയുമായി.
സുരക്ഷിതമല്ലെന്ന് പറഞ്ഞു, ഒടുവിൽ കവർന്നു
തൃശൂരിൽ പണവുമായി രാത്രി എത്തിയപ്പോൾ രാത്രിയാത്ര സുരക്ഷിതമല്ലെന്നും പുലർച്ചെ യാത്ര തുടർന്നാൽ മതിയെന്നും നിർദേശിച്ചത് പാർട്ടി നേതാക്കളായിരുന്നു. പിന്നീട് കവർച്ച അസൂത്രണം ചെയ്തതിനു പിറകിലും ഇവർ തന്നെയാണെന്ന് പറയുന്നു. കവർച്ചാ സംഘത്തിൽ പുതുക്കാട്, കോടാലി എന്നിവിടങ്ങളിലെ ചിലരാണ് ഉണ്ടായിരുന്നെന്ന് പൊലിസിനും സൂചന കിട്ടിയിട്ടുണ്ട്. കവർച്ചാ സംഘം എത്തിയ മറ്റു കാറുകളും പൊലീസിന് തിരിച്ചറിയാനായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത കാർ റെന്റ് എ കാറാണ്. സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമം സംസ്ഥാന നേതൃത്വം ആരംഭിച്ചതായും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |