കെണിയിൽ വീഴ്ത്താൻ വിശാലമായ ഓഫീസ്, പണം തട്ടിയെടുത്ത് ആർഭാടജീവിതം
കൊല്ലം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് നാടാകെ കോടികളുടെ തട്ടിപ്പുനടത്തി വിലസിയ 'കേണൽ' ഒടുവിൽ അകത്തായി. കൊട്ടാരക്കര വാളകം ആണ്ടൂർമുറിയിൽ പൂവണത്തുവിള പുത്തൻവീട്ടിൽ സന്തോഷ് കുമാർ (46) ആണ് പിടിയിലായത്. പട്ടാളക്കാരനായിരുന്ന ഇയാൾ സർവ്വീസിൽ നിന്ന് പിരിഞ്ഞശേഷമാണ് മിലിട്ടറി റിക്രൂട്ടുമെന്റ് തട്ടിപ്പിന് ഇറങ്ങിത്തിരിച്ചത്. പട്ടാളത്തിൽജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ചെങ്ങന്നൂർ, കായംകുളം പ്രദേശങ്ങളിലെ വിവിധയാളുകളിൽനിന്ന് 3.17 കോടി രൂപ ഇയാൾ തട്ടിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പണം വാങ്ങുന്നതിന് വീഡിയോ തെളിവേകും
ഉദ്യോഗാർത്ഥികളെ ഏജന്റുമാർ മുഖേനയാണ് ഇയാൾ സമീപിക്കുന്നത്. പട്ടാളത്തിൽ വിവിധ വിഭാഗങ്ങളിൽ ജോലിക്കായെന്ന് പറഞ്ഞ് രണ്ടുലക്ഷം മുതൽ നാലുലക്ഷം രൂപ വരെയാണ് ഇയാൾ ഈടാക്കുന്നത്. പണം വാങ്ങുന്നതിന്റെ വീഡിയോ ചിത്രീകരിക്കാനും അനുവദിക്കാറുണ്ട്.
പിന്നീട്, ഏതെങ്കിലും പട്ടാള ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ സീലും മേൽവിലാസവും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് കത്തുകളയയ്ക്കും. ഇതോടെ സന്തോഷിനെ പൂർണമായും വിശ്വസിക്കുന്ന ഉദ്യോഗാർത്ഥികൾ ചോദിക്കുന്ന പണം നൽകും. ഇത്തരത്തിൽ ഉദ്യോഗാർത്ഥികളുടെ വിശ്വാസം ആർജിക്കാനായി എടുത്ത വീഡിയോകൾ പലതും സന്തോഷ് പിടിയിലായതോടെ തിരിഞ്ഞുകൊത്തുന്ന തെളിവുകളായിട്ടുണ്ട്.
തട്ടിപ്പിനായി എറണാകുളത്ത് ഓഫീസ്
ജോലി തട്ടിപ്പിൽ ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ എറണാകുളം പാലാരിവട്ടത്ത് പ്രധാനപ്പെട്ട കെട്ടിട സമുച്ചയത്തിൽ വിശാലമായ ഓഫീസ് ഇയാൾക്കുണ്ട്.
ഇവിടെ വച്ച് മോക്ക് ഇന്റർവ്യൂ എന്ന മട്ടിൽ അഭിമുഖങ്ങളും നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗാർത്ഥികളെ എറണാകുളത്തും മംഗലാപുരത്തും മറ്റും വിളിച്ചുവരുത്തി പരീക്ഷ നടത്തിയിരുന്നു. റിക്രൂട്ട്മെന്റ് ഓഫീസിൽ കാണിക്കാനാണെന്ന് പറഞ്ഞ് ശാരീരിക അളവുകൾ എടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗാർത്ഥികൾ ഓടി വിയർത്തതാണെന്ന് വരുത്തിത്തീർക്കാനായി മേൽവസ്ത്രം മാറ്റിയശേഷം ശരീരത്തിൽ വെള്ളം ഒഴിച്ച് ഫോട്ടോകളും എടുക്കുമായിരുന്നു.
തട്ടിപ്പ് നടത്തി ലഭിക്കുന്ന പണംകൊണ്ട് ആർഭാടജീവിതമാണ് പ്രതി നയിച്ചിരുന്നത്. 2003-ൽ പട്ടാളത്തിൽനിന്ന് വിടുതൽ വാങ്ങിയ സന്തോഷിനെതിരെ 2014-ൽ ഹരിപ്പാട്ടും 2016-ൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലും തട്ടിപ്പിന് കേസുണ്ട്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ വീണ്ടും തട്ടിപ്പ് പരിപാടിയുമായി സജീവമാകുകയാണ് പതിവ്. പട്ടാളത്തിൽ കേണൽ ആണെന്നും ആർമി റിക്രൂട്ട്മെന്റ് ഓഫിസീൽ തനിക്ക് സ്വാധീനം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് പണം കൈപ്പറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സന്തോഷിനെ പൊലീസ് പൊക്കിയത് പ്രച്ഛന്ന വേഷത്തിലെത്തി
സന്തോഷിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ വേഷപ്രച്ഛന്നരായി കടന്നുകൂടിയ പൊലീസുകാർ തന്ത്രപരമായിട്ടാണ് ഇയാളെ കുടുക്കിയത്. സ്വകാര്യ കമ്പനിയുടെ സുരക്ഷാജീവനക്കാരൻ എന്ന നിലയിൽ കയറിപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ ആഴ്ചകളോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഇയാൾ വലിയൊരു തട്ടിപ്പു നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചു. തുടർന്നാണ് ഇയാളെ പിടികൂടിയത്. പിടിക്കുമ്പോൾ നൂറോളം ചെറുപ്പക്കാരുടെ ജോലിക്കായുള്ള ഫോട്ടോ പതിച്ച അപേക്ഷകളും രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
മുന്തിയ ഇനം ആഡംബരക്കാറോടുകൂടിയാണ് പ്രതി പിടിയിലായത്. സന്തോഷിനെതിരെ ഹരിപ്പാട്, കായംകുളം, കൊട്ടാരക്കര, പാലക്കാട് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ട്.
'കേണൽസാബിനെ' അവിശ്വസിക്കാനാകാതെ ഉദ്യോഗാർത്ഥികൾ
വാക്കിലും നോക്കിലും വേഷധാരണത്തിലും സൈനിക ഉദ്യോഗസ്ഥന്റെ മട്ടും ഭാവവും സൂക്ഷിക്കാൻ ജോലി തട്ടിപ്പു കേസിൽ പിടിയിലായ സന്തോഷ് കുമാർ ശ്രദ്ധിച്ചിരുന്നു.
ഹിന്ദിഭാഷയിൽ നല്ലസ്വാധീനം ഇയാൾക്കുണ്ട്. പിടിയിലായശേഷം ഇയാളുടെ പക്കൽനിന്ന് നിരവധിപ്പേരുടെ ജോലിക്കായുള്ള അപേക്ഷകളും മറ്റും പൊലീസിന് ലഭിച്ചിരുന്നു. ഇവരിൽ പലരുമായും പൊലീസ് ബന്ധപ്പെട്ടു.
സ്റ്റേഷനിലെത്തിയവർ തങ്ങൾ തട്ടിപ്പുകാരന്റെ പക്കലാണ് പണം കൊടുത്തതെന്ന് വിശ്വസിക്കാൻ ആദ്യം തയ്യാറായില്ല. 'കേണൽസാബിനെ' ആരോ കള്ളക്കേസിൽ കുടുക്കിയതാവുമെന്നാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. ജോലിക്കായി പണം നൽകിയവരിൽ ചിലർക്ക് അവരുടെ പ്രയത്നം കൊണ്ട് പട്ടാളത്തിൽ ജോലി ലഭിച്ചിരുന്നു. ഇത് തന്റെ സ്വാധീനം കൊണ്ടാണെന്നാണ് പ്രതി ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചത്. ഇവർ വഴി കൂടുതലാളുകൾ എത്തിയതും പ്രതിയോട് വിശ്വാസ്യത തോന്നാൻ കാരണമായെന്നു പൊലീസ് പറഞ്ഞു.
സൈനിക ജോലിക്കായി 'പരിശീലന കേന്ദ്രം'
പണം നൽകിയവർക്കായി വിവിധയിടങ്ങളിൽവച്ച് കായികക്ഷമതാ പരിശോധന ഇയാൾ നടത്തിയിരുന്നതായി പൊലീസ് കരുതുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രതിയുടെ പക്കൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
മുൻപ് മംഗലാപുരത്ത് സൈനികജോലിക്കായുള്ള പരിശീലനകേന്ദ്രം പ്രതി നടത്തിയിരുന്നു. പിന്നീടത് ഉപേക്ഷിച്ചു.
ഇയാൾക്ക് മംഗലാപുരത്ത് സ്വത്തുവകകൾ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. റിമാൻഡിലായ ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സന്തോഷ് കുമാർ പിടിയിലായതറിഞ്ഞ് മറ്റ് പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായവർ പരാതികളുമായി സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |