ഇരയായത് 19 പേർ
കളളനോട്ട് ലഭിച്ചത് സിനിമാ മേഖലയിലെ വ്യക്തിയിൽ നിന്ന്
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ അരുമനയിൽ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കള്ളപ്പണം കൈമാറിയ സിനിമാമേഖലയിലെ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യും. പളുകൽ കോടവിളാകം സ്വദേശി ഷിബുവിന്റെ ഭാര്യ സിന്ധു (37) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. അതിനിടെ, പളുകലിൽ സ്വകാര്യ ഫിനാൻസ് നടത്തിവരികയായിരുന്ന സിന്ധു ലോൺ വാഗ്ദാനം നൽകി നാട്ടുകാരുടെ കൈയിൽ നിന്ന് പണം തട്ടിയെടുത്തതായും കണ്ടെത്തി.
പൊലീസ് പറയുന്നത് :വെള്ളാങ്കോട് കശുവണ്ടി ഫാക്ടറിയിൽ കള്ളനോട്ട് സൂക്ഷിച്ചിരിക്കുന്നതായി അരുമന എസ്. ഐ മഹേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കശുഅണ്ടി ഫാക്ടറി ഉടമ ജെറാൾഡ് ജബയെ ചോദ്യം ചെയ്തപ്പോഴാണ് പണം സിന്ധു കൊണ്ടു വന്നതാണെന്ന് അറിയാൻ സാധിച്ചത്. ഉടൻ തന്നെ സിന്ധുവിനെ തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോൺ വാഗ്ദാനം നൽകി പണം തട്ടിപ്പ്
സിന്ധു രണ്ട് വർഷമായി പളുകലിൽ സ്വകാര്യ ഫിനാൻസ് നടത്തിവരികയായിരുന്നു. ലോൺ വാഗ്ദാനം നൽകി നാട്ടുകാരുടെ കൈയിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് രീതി. ഇതിനിടെയാണ് വെള്ളാങ്കോടിൽ കശുഅണ്ടി ഫാക്ടറി നടത്തുന്ന ജെറാൾഡ് ജബയുമായി പരിചയത്തിലാകുന്നത്. തിരഞ്ഞെടുപ്പിന് മുന്നേയാണ് പണം കശുവണ്ടി ഫാക്ടറിയിൽ സൂക്ഷിക്കാനായി ഏൽപ്പിച്ചത്. ഈ പണം താൽക്കാലികമായി ഇവിടെ സൂക്ഷിക്കണമെന്നും ജെറാൾഡിനുള്ള ലോൺ ഉടൻ ശരിയാക്കാമെന്നും പറഞ്ഞാണ് സിന്ധു പണം അവിടെ സൂക്ഷിച്ചത്. ലോൺ വാങ്ങിത്തരാം എന്ന് പറഞ്ഞു സിന്ധു 19 പേരുടെ കൈയിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കള്ളനോട്ട് വാങ്ങിയത് സിനിമാ മേഖലയിലെ വ്യക്തിയിൽ നിന്ന്
സിന്ധു കള്ളനോട്ട് വാങ്ങിയത് സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സന്തോഷിന്റെ കൈയിൽ നിന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. സന്തോഷ് കാറിൽ വന്ന് തമ്പന്നൂർ അരിസ്റ്റോ ജംഗ്ഷനിൽ വച്ചാണ് പണം കൈമാറിയത്. തന്റെ സ്ഥാപനത്തിന്റെ പരസ്യ ത്തിന് എന്ന് പറഞ്ഞാണ് പണം വാങ്ങിയത് എന്നും അതിന്റെ കൂലിക്കായി സന്തോഷ് 50000 രൂപയും കൈപ്പറ്റിയതായും സിന്ധു പറഞ്ഞു. സന്തോഷിനെയും ചോദ്യം ചെയ്യും.
തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ് . സിന്ധുവിനൊപ്പം ഒളിവിൽ പോയ ഭർത്താവ് ഷിബുവിനെയും പൊലീസ് തേടി വരുന്നു. പ്രതിയെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |